കേരള പൊലീസിന്‍റെ തോക്കുകള്‍ കാണാതായിട്ടില്ല; സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറി

By Web TeamFirst Published Feb 19, 2020, 9:49 AM IST
Highlights

രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി ശരിവച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 

തോക്കുകള്‍ കാണാതായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. 94 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച്ച ഉണ്ട്. ആയുധങ്ങളും വെടി കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്നം ഉണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. ഉപകരണങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടില്‍ പറയുന്നു.

കെൽട്രോണിൻ്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെൽട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂർവ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിച്ചു. ഇത്തരം വിമർശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടില്‍ പറയുന്നു.

ഡിജിപിക്ക് ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് വില്ല പണിതത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നത് സുരക്ഷ മുൻനിർത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ജിപിഎസ് ടാബ്ലറ്റ് പാനസോണികിൽ നിന്നും വാങ്ങിയത്, മറ്റ് കമ്പനികൾക്ക് സേവന കേന്ദ്രങ്ങൾ ഇല്ലാത്തത് കൊണ്ടാണ്. 

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം, വെടിയുണ്ടകള്‍ കാണാതായ സംഭവം ഐ ജി ശ്രീജിത്തിൻ്റെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. എഫ്ഐആറിൽ പ്രതികളായ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

click me!