
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനുമുമ്പ് എൽഡിഎഫ് ചുവരെഴുത്ത് തുടങ്ങി. സിപിഎം സ്ഥാനാർഥി എന്ന സൂചന നൽകിയാണ് പാർട്ടി പ്രവർത്തകരുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാർട്ടി ചിഹ്നം പതിച്ചുള്ള ചുവരെഴുത്തുകളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. അതിൽ തന്നെ മീനടം പഞ്ചായത്തിലാണ് വ്യാപകമായ ചുവരെഴുത്ത് കാണുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി വരില്ലെന്ന് ഉറപ്പിച്ചുള്ള ചുവരെഴുത്ത് എന്നതാണ് ശ്രദ്ധേയം.
അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നാണ് വിവരം. ജെയ്ക് സി.തോമസിൻ്റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം. കഴിഞ്ഞ ഉമ്മൻചാണ്ടിക്ക് എതിരാളിയായി കടുത്ത മത്സരമാണ് ജെയ്ക് സി തോമസ് കാഴ്ച്ചവെച്ചത്. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെയാക്കാൻ ജെയ്കിന് കഴിഞ്ഞിരുന്നു.
ഇന്നു മുതൽ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് പുറമെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. നാളെ പുതുപ്പള്ളിയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനാൽ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീർക്കാൻ തീരുമാനിച്ചിട്ടുണ്ട്. മിത്ത് വിവാദവും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവും സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും. വിവാദങ്ങൾ മറികടക്കുന്നതിനുള്ള തന്ത്രങ്ങൾക്കും നേതൃയോഗങ്ങൾ രൂപം നൽകും.
https://www.youtube.com/watch?v=9hBpTxcat30
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam