
തിരുവനന്തപുരം: ഇടതു മുന്നണി 110 സീറ്റ് നേടി അധികാരം നിലനിർത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സിറ്റിങ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം ചെറിയ വ്യത്യാസത്തിന് നഷ്ടപ്പെട്ട സീറ്റുകളും പിടിച്ചെടുക്കും. ഭരണവിരുദ്ധ വികാരമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ബേപ്പൂരിൽ ആരെ വേണമെങ്കിലും യുഡിഎഫ് നിർത്തട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട്, ബേപ്പൂർ ഉൾപ്പെടെ ജില്ലയിലെ 13 മണ്ഡലങ്ങളിലും വെല്ലുവിളിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
വികസനം ജനങ്ങളിൽ എത്തിക്കാനും പൊതു രാഷ്ട്രീയം അവതരിപ്പിക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്. എൽഡിഎഫിന് ഒരു ഗോലുവിന്‍റെയും സ്ട്രാറ്റജിയില്ല. ജനങ്ങളുടെ സ്ട്രാറ്റജിയാണ് എൽഡിഎഫിനെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിനെയാണ് മന്ത്രി പരാമർശിച്ചത്. അഞ്ചു വർഷം ചെയ്ത കാര്യങ്ങൾ മന്ത്രിമാർ ജനങ്ങളെ അറിയിക്കും. അത് മന്ത്രിമാരുടെ ഉത്തരവാദിത്വമാണ്. 13066 പേരെ 156 കുടുംബ യോഗങ്ങളിലായി താൻ നേരിൽ കണ്ടു. എവിടെയും ഭരണത്തെ കുറിച്ചോ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചോ വികസന പ്രവർത്തനങ്ങളെ കുറിച്ചോ വിമർശനം ഉയർന്നിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാകുന്നു. തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.
അടുത്ത 50 ദിവസത്തിനുള്ളിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ മണ്ഡലത്തിലെയും ഏകോപന ചുമതല വിവിധ മന്ത്രിമാർക്കായി മുഖ്യമന്ത്രി വീതിച്ചു നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് തയ്യാറാക്കിയ ഈ പ്ലാൻ അനുസരിച്ച്, ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ഇതുവരെ ഉണ്ടായ പോരായ്മകൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
രാഷ്ട്രീയ സംഘടനാ തലത്തിലുള്ള ഇടപെടലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിനും പ്രത്യേക പദ്ധതി യോഗം ആസൂത്രണം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം മറികടക്കാനും സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുമുള്ള ശക്തമായ നീക്കമായാണ് ഈ കർമ്മപദ്ധതി വിലയിരുത്തപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam