
പാലക്കാട് : ധോണി മേഖലയിൽ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് വലത് കണ്ണിൽ കാഴ്ച ശക്തിയില്ലെന്ന കണ്ടെത്തലിന് പിന്നാലെ പെല്ലറ്റ് കൊണ്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ പിടി 7 ന്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ട് പാടുകളില്ലെന്നാണ് വനംവകുപ്പ് നൽകിയ വിവരവകാശ രേഖയിലെ വിവരം. കാഴ്ച നഷ്ടപ്പെട്ടത് എയർഗൺ പെല്ലെറ്റ് കൊണ്ടാകാമെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഏപ്രിലിൽ വനം വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇക്കാര്യമാണ് വനംവകുപ്പ് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയെ അറിയിച്ചത്.
എന്നാൽ വനം വകുപ്പിൻ്റെ നിലപാടിൽ ദുരൂഹതയുണ്ടെന്നാണ് ആന പ്രേമി സംഘം ആരോപിക്കുന്നത്. ചട്ടം പഠിപ്പിക്കുന്നതിനിടെ PT 7 ന് കാഴ്ച പോയിരിക്കാമെന്നാണ് ആനപ്രേമികളുടെ ആരോപണം.
ധോണിയിൽ നിന്ന് പിടികൂടിയ പിടി 7 ആനക്ക് കാഴ്ചയില്ല! പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി സമിതി
നാല് വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്കർ സെവൻ (പിടി 7). ധോണി എന്നാണ് ഇതിന് വനം മന്ത്രി നൽകിയ ഔദ്യോഗിക പേര്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ അമ്പത് മീറ്റർ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷം നാശമുണ്ടാക്കിയ കൊമ്പനാണ് പിടി സെവൻ ആന.