
കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.സുകുമാരൻ നായര്‍ക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം.താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ കൊണ്ട് തനിക്ക് കുറച്ച് പബ്ലിസിറ്റി കിട്ടുമല്ലോ. പറഞ്ഞ നിലപാടിനെക്കുറിച്ച് പിന്നെയും പിന്നെയും ചോദിക്കേണ്ടതില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.നായർ സർവീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്സ്പെന്‍റിച്ചർ സ്റ്റേറ്റ്മെന്‍റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിൽ നടക്കുന്നത്. ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാട് യോഗത്തിൽ ഉയർന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും.
അതേസമയം, ജി സുകുമാരൻ നായര്‍ക്കെതിരെ വീണ്ടും പ്രതിഷേധവുമായി ബാനര്‍. ജി സുകുമാരൻ നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ ചേന്നാട് കരയോഗം ഓഫീസിന് ബാനര്‍ കെട്ടി. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നാണ് ബാനറിലുള്ളത്. സുകുമാരൻ നായർ പിണറായി വിജയന് പാദസേവ ചെയ്യുന്നു എന്നും വിമര്‍ശനമുണ്ട്. ആത്മഅഭിമാനമുള്ള അയ്യപ്പ വിശ്വാസികളായ കരയോഗ അംഗങ്ങൾ എന്ന പേരിലാണ് ബാനര്‍.