വളഞ്ഞ വഴിയിൽ എൻഎസ്എസിനെ ഉപദേശിക്കേണ്ട: മുഖ്യമന്ത്രിക്കും വിജയരാഘവനും എതിരെ വിമർശനവുമായി എൻഎസ്എസ്

By Web TeamFirst Published Apr 16, 2021, 5:04 PM IST
Highlights

വോട്ടെടുപ്പ് ദിവസത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവനെതിരെ എൻഎസ്എസ്. വിജയരാഘവന്റെ വിമർശനം കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്ന് എൻഎസ്എസ് തിരിച്ചടിച്ചു. എൻഎസ്എസിന്റെ ചരിത്രം മനസ്സിലാക്കാതെയാണ് ദേശാഭിമാനി ലേഖനം. വളഞ്ഞ വഴിയിൽ എൻഎസ്എസിനെ ആരും ഉപദേശിക്കേണ്ടെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്.

വോട്ടെടുപ്പ് ദിവസത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനക്ക് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ദേവനെയും ദേവഗണങ്ങളുമായൊക്കെ ബന്ധപെടുത്തിയത് മുഖ്യമന്ത്രിയാണ്. അതിന്റ ചുവട് പിടിച്ചത്  ഇടത്‌ നേതാക്കളാണ്. അവരുടെ പ്രസ്താവനകളെല്ലാം അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും എൻഎസ്എസ് പറഞ്ഞു.

വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ലെങ്കിലും അതിലെ പൊള്ളത്തരം ജനത്തെ അറിയിക്കേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് പ്രസ്താവനയിൽ വിശദീകരിക്കുന്നു. വർഗീയ ധ്രുവീകരണത്തിന് ഇടനൽകാതെ സാമ്പത്തിക പരിഷ്കാരങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പരമാവധി സഹകരിച്ചുമുള്ള സമീപനമാണ് എൻഎസ്എസ് ആരംഭിച്ച കാലം മുതൽ സ്വീകരിക്കുന്നതെന്ന് ഇതിൽ പറയുന്നു.

മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെങ്കിലും ഭരണഘടനാ ഭേദഗതി നിലവിൽ വന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്യായമായ ഒന്നും സർക്കാരുകളോട് എൻഎസ്എസ് ആവശ്യപ്പെടാറില്ല. മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് അവധിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുടന്തൻ ന്യായം പറഞ്ഞ് ഈ ആവശ്യം തള്ളി. ഈ സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിലോ വിവാദങ്ങളിലോ എൻഎസ്എസ് ഇടപെട്ടിട്ടില്ല. വിശ്വാസ സംരക്ഷണവും മുന്നാക്ക സംവരണവും എൻഎസ്എസിന്റെ മാത്രം ആവശ്യമല്ല. 

click me!