Latest Videos

No 18 hotel POCSO case : റോയ് വയലാട്ട് അടക്കം മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി മറ്റന്നാളത്തേക്ക് മാറ്റി

By Nirmala babuFirst Published Feb 22, 2022, 2:02 PM IST
Highlights

കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിന് പിറകിൽ ബ്ലാക് മെയിലിംഗ് ആണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ (Number 18 Hotel) റോയ് വയലാട്ട് (Roy Vayalat) അടക്കം മൂന്ന് പ്രതികളുടെ   മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി മറ്റന്നാൾ പരിഗണിക്കുന്നത് മാറ്റി. പരാതിക്കാരിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം കേസിൽ കൂടുതൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

റോയ് വയലാട്ട്, അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ  മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.  റോയ് അടക്കമുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്. കേസിൽ മറ്റന്നാൾ വരെ പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിന് പിറകിൽ ബ്ലാക് മെയിലിംഗ് ആണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. സംഭവം ഉണ്ടായി മൂന്ന് മാസം കഴിഞ്ഞാണ് പരാതി നൽകാൻ തയ്യാറായതെന്നും പരാതിക്കാരിയെ അഞ്ജലി ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ്  കേസിന് പിറകിലെന്നും റോയ് വയലാട്ട് കോടതിയെ അറിയിച്ചു.

പരാതി വ്യാജമാണെന്നും പരാതിക്കാരി മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ഉന്നയിച്ചു. നിർണ്ണായകമായ ചില ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ പ്രതികൾ വ്യക്തമാക്കിയിരുന്നു. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. പ്രതികളുടെ അറസ്റ്റ്, കേസ് പരിഗണിക്കുന്നത് വരെ ഉണ്ടാകില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Also Read: No.18 ഹോട്ടൽ പീഡനക്കേസ്: ജീവന് ഭീഷണി, ആത്മഹത്യയുടെ വക്കിലാണ്, ആരോപണവുമായി പരാതിക്കാരി

അതേസമയം കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആൻസി കബീറിന്‍റെ  ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് ആരോപണം. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമെന്നും ആൻസി കബീറിന്‍റെ ബന്ധു നസിമുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞു.

മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം ഉടൻ സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ കുടുംബം രംഗത്തെത്തുന്നത്. നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ  ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം കുടുംബാങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയി വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്‍റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോര്‍ട്ടുകൊച്ചി 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന്റെ ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുൻപാണ്. ഈ സംഭവവും മോഡലുകളുടെ മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷേ പൊലീസ് നല്‍കാൻ പോകുന്ന കുറ്റപത്രത്തില്‍ ഇക്കാര്യമൊന്നുമില്ലെന്നാണ് സൂചന. പ്രതികളുടെ ഉന്നത സ്വാധീനമാണ് അന്വേഷണം വഴിതെറ്റാൻ കാരണമെന്നാണ് ആക്ഷേപം. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കാനാണ് ബന്ധുക്കളുടെ നീക്കം.

മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നന്പ‍ർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഹോട്ടലിനെ ലഹരിപ്പാർട്ടിയുടെ വിവരങ്ങളും പുറത്ത് വന്നിരുന്നു.

Also Read: പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; അഞ്ജലിക്കെതിരെ പുതിയ കേസ്

Also Read: റോയ് വയലാട്ടിനെതിരായ പോക്സോ കേസ്; പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

click me!