ആശങ്ക, കൊവിഡ് പരിശോധനയോട് മടി കാട്ടുന്നവര്‍ കൂടുന്നു; പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ പോലും ഒഴിഞ്ഞുമാറുന്നു

By Web TeamFirst Published Aug 26, 2020, 5:33 AM IST
Highlights

ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രോഗസാധ്യതയുളള പ്രദേശങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം.

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പരിശോധനയോട് മടി കാട്ടുന്നവരുടെ എണ്ണം കൂടുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.  

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം പെരുകുന്നതിനിടെയാണ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ ടെസ്റ്റിനോട് മുഖം തിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ രണ്ടാഴ്ചക്കാലം ആശുപത്രിയില്‍ കഴിയണമെന്നതാണ് പിന്‍മാറാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ ടെസ്റ്റിനായി പലരും സ്വയം സന്നദ്ധരായി എത്തിയിരുന്നു. എന്നാലിപ്പോള്‍ ആളുകള്‍ ഒഴിഞ്ഞ് മാറുകയാണ്.  

ടെസ്റ്റ് സംബന്ധിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. രോഗസാധ്യതയുളള പ്രദേശങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം. എന്നാല്‍, ഇതില്‍ അര്‍ത്ഥമില്ലെന്നും രോഗലക്ഷണങ്ങളുളളവരെയും രോഗസാധ്യത കൂടുതലുളളവരെയും മാത്രമെ ടെസ്റ്റ് ചെയ്യേണ്ടതുളളൂ എന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ നിര്‍ദ്ദേശം.

click me!