
ഇടുക്കി : മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് നിലവിൽ താമസിക്കുന്ന സ്ഥലത്തിനല്ലെന്ന് റവന്യൂ വകുപ്പ്. വാടകക്ക് നൽകിയിരിക്കുന്ന വീടിരിക്കുന്ന സ്ഥലത്തിനാണ് രണ്ടു നോട്ടീസും റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്. ഇതിനിടെ കയ്യേറ്റമൊഴിപ്പിക്കണമെന്ന ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന്റെ നിർദ്ദേശം റവന്യൂ ഉദ്യോഗസ്ഥർ വൈകിപ്പിച്ചു.
മൂന്നാർ ഇക്കാനഗറിൽ എസ് രാജേന്ദ്രൻറെയും ഭാര്യ ലത രാജേന്ദ്രൻറെയും പേരിലുള്ള ഒൻപത് സെൻറ് ഭൂമിയിൽ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 843/A സർവേ നമ്പരിൽപെട്ട സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശം വച്ചിരിക്കുന്ന സ്ഥലം സർവ്വേ നമ്പർ 912 ൽ പെട്ടതാണെന്ന് സർവേയിൽ കണ്ടെത്തിയിരുന്നു.
പിന്നാലെ സര്‍വേ നമ്പരിൽ തിരുത്തൽ വരുത്തമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിച്ചു. തുടർന്ന് ഒഴിപ്പിക്കൽ നോട്ടീസ് നൽകി. സിമൻറ് കട്ടയുപയോഗിച്ച് പണിത ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ടു മുറി വീടുമുള്ള സ്ഥലം ഒഴിയണമെന്നാണ് നോട്ടീസ്. 912 സർവ്വേ നമ്പരിലുള്ള 67 ഏക്കറോളം ഭൂമി കൈവശം വച്ചിരിക്കുന്ന 61 പേർക്ക് ഒഴിപ്പിക്കാതിരിക്കാൻ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസും രാജേന്ദ്രന് നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ താമസിക്കുന്ന വീടിനാണ് നോട്ടീസ് നൽകിയതെന്ന നിലപാടിൽ രാജേന്ദ്രൻ ഉറച്ചു നിൽക്കുകയാണ്. രാജേന്ദ്രൻ ഇപ്പോള്‍ താസമിക്കുന്ന സ്ഥത്തിന്‍റെ സര്‍വേ നമ്പർ 62 ആണെന്ന് റവന്യൂ വകുപ്പ് പറയുന്നു.
അതേ സമയം ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശ പ്രകാരം രണ്ടാം തീയതി തയ്യാറാക്കിയ നോട്ടീസ് 19 നാണ് റവന്യൂ ഉദ്യോഗസ്ഥർ രാജേന്ദ്രന് കൈമാറുന്നത്. ഭൂമി കയ്യേറിയതിന് ക്രിമിനൽ കേസെടുക്കാൻ പൊലീസിന് കത്ത് നൽകുന്നതിലും കാലതാമസമുണ്ടായി.
രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam