
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്‍റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരിൽ ഒരുങ്ങുന്നു. കൈത്തറി കുർത്തയ്ക്കായുളള തുണിയാണ് മേലെ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിൽ നെയ്തെടുക്കുന്നത്. ഓണക്കോടി തയ്യാറാക്കുന്ന തിരക്കിലാണ് ബിന്ദു. പത്തു ദിവസമായി നെയ്യുന്ന നൂൽ വിവിഐപി.യാണെന്ന് ബിന്ദു വൈകിയാണറിഞ്ഞത്.
ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേർന്ന നൂലുകളുള്ള കുർത്തയാണ് മോദിക്കായി ഒരുങ്ങുന്നത്. നെയ്തെടുത്തത് പ്രധാനമന്ത്രി അണിഞ്ഞു കാണണം എന്നാണ് ആഗ്രഹമെന്ന് ബിന്ദു പറയുന്നു. 'ഇത്തരമൊരു ഭാഗ്യം ലഭിച്ചത് സന്തോഷ'മാണെന്നും ബിന്ദുവിന്റെ വാക്കുകൾ. ഒരു ദിവസം നെയ്യുക മൂന്ന് മീറ്റർ. ആകെ നീളം നാൽപ്പത് മീറ്റർ വേണം. നാളെ തുണി തിരുവനന്തപുരത്തെത്തിക്കണം.
'പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഔദ്യോഗിക ഓണസമ്മാനം കൊടുക്കാൻ താത്പര്യപ്പെടുന്നുണ്ട്. മൂന്നാഴ്ചത്തെ സമയം കൊണ്ട് ഉത്പാദിപ്പിച്ച് തരുമോ എന്ന് ചോദിച്ചു. ആദ്യം മടി വന്നു. പിന്നെ ഒരു ടാർജറ്റ് ആയി എടുത്ത് ഓകെ പറഞ്ഞു.' ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി വിനോദ് പറഞ്ഞു. ആദ്യമായല്ല ഒരിന്ത്യൻ പ്രധാനമന്ത്രിയുമായുളള ലോക്നാഥ് കൈത്തറി സംഘത്തിന്റെ ബന്ധം. 1956 ൽ ജവഹർലാൽ നെഹ്റു ഇവിടെ എത്തിയിരുന്നു. സന്ദർശക പുസ്തകത്തിലെ നെഹ്റുവിന്‍റെ കൈപ്പട സൊസൈറ്റിയിലുണ്ട്. ഇപ്പോഴിതാ മോദിക്കുളള ഓണക്കോടിയും ഇവിടെ ഒരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam