ഓണക്കിറ്റ്:ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന,കിറ്റിനായി നൽകിയത് 400കോടി രൂപ

Published : Aug 18, 2022, 07:32 AM ISTUpdated : Aug 18, 2022, 09:41 AM IST
ഓണക്കിറ്റ്:ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന,കിറ്റിനായി നൽകിയത് 400കോടി രൂപ

Synopsis

ടെണ്ടർ കിട്ടിയ കമ്പനികളുടെ നിർമ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി

കൊച്ചി : ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശോധനയാണ് ഇക്കുറി. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.

 

കഴിഞ്ഞ ഓണക്കിറ്റിൽ തലവേദനയായ ശർക്കരയെ ഇക്കുറി അടുപ്പിച്ചിട്ടില്ല. കേരള പപ്പടമെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച പപ്പടവും ഇക്കുറി കിറ്റിൽ നിന്ന് പുറത്ത്. കുറ്റമറ്റ രീതിയിൽ കിറ്റ് തയ്യാറാക്കാനുള്ള ഒരുക്കങ്ങളാണ് പൂർത്തിയാകുന്നത്.താരതമ്യേന കിറ്റിന്‍റെ മുന്നൊരുക്കങ്ങൾക്ക് കൂടുതൽ സമയം കിട്ടിയത് ഗുണം ചെയ്തു.ടെണ്ടർ കിട്ടിയ കമ്പനികളുടെ നിർമ്മാണ യൂണിറ്റിലടക്കം ആദ്യമായി ഇക്കുറി സപ്ലൈക്കോ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. 

14 ഇനങ്ങളിൽ 4 ഉത്പന്നങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് . പഞ്ചസാര 8000 ടൺ എത്തിച്ചത് കർണാടകയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും. ചെറുപയർ കൊണ്ടു വന്നതാകട്ടെ കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും. ഇവിടങ്ങളിൽ നിന്ന് 4000ടൺ ചെറുപയർ ആണ് എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് 2000 ടൺ തുവരപരിപ്പും കിറ്റിലേക്കായി എത്തിച്ചു. ശർക്കര വരട്ടി കുടുംബശ്രീ യൂണിറ്റുകളാണ് ഒരുക്കിയത്. ഉണക്കലരി 4000 ടൺ. തുത്തൂക്കുടിയിൽ നിന്നും ഗുജറാത്തിൽ നിന്നും 80ലക്ഷം പാക്കറ്റ് ഉപ്പ് പാക്കറ്റുകളും എത്തിച്ചു.ഉദ്യോഗസ്ഥ പരിശോധനയും ലാബിലെ രാസപരിശോധനയും സപ്ലൈക്കോ വിജിലൻസ് പരിശോധനയും പാക്കിംഗ് സെന്‍ററിൽ വരെ നടക്കുന്നു.

92 ലക്ഷം കാർഡ് ഉടമകൾ ഉണ്ടെങ്കിലും 87ലക്ഷം കിറ്റുകളാണ് കഴിഞ്ഞ വർഷം റേഷൻ കടകളിൽ നിന്ന് കൈമാറിയത്. സർക്കാർ നൽകിയ 400 കോടി രൂപ ടെണ്ടർ കിട്ടിയ കമ്പനികൾക്ക് മുഴുവൻ ഉത്പന്നവും എത്തിച്ച ശേഷമാണ് സപ്ലൈക്കോ കൈമാറുന്നത്.

ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ,14 ഇനങ്ങൾ,പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും

സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14  ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു.

മിൽമയിൽ നിന്ന് നെയ്യ്,ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്,സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്.പഞ്ചസാരയും,ചെറുപയറും,തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

കഴിഞ്ഞ വർഷം പപ്പടവും,ശർക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്.എന്നാൽ ഇത്തവണ മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി കരുതലെടുത്തെന്ന് സ്പ്ലൈക്കോ. ഇ ടെൻഡർ മുതൽ പാക്കിംഗിൽ വരെയുണ്ട് മുൻവർഷത്തെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മുന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്. 

90 ലക്ഷം ഭക്ഷ്യക്കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി തയ്യാറാകുന്നത്.പാക്കറ്റ് ഉത്പന്നങ്ങളാണ് എല്ലാം. സപ്ലൈക്കോ സ്റ്റോറുകളോട് ചേർന്ന് കൂടുതൽ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്തും പാക്കിംഗ് തുടരുകയാണ്.

തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
 

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം