
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ തണ്ടർബോള്‍ട്ട് സംഘം വെടിവച്ചുകൊന്ന മാവോയിസ്റ്റുകളില്‍ സ്ത്രീയും. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കാര്‍ത്തി, ശ്രീമതി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നും തിരിച്ചുള്ള ആക്രമണത്തില്‍ മൂന്നുപേർ മരിച്ചെന്നുമാണ് പൊലീസ് അറിയിച്ചത്.തണ്ടർബോള്‍ട്ട് അസി.കമാണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവച്ചത്. സ്ഥലത്തുനിന്നും മാവോയിസ്റ്റുകളുടെ തോക്കുകൾ ലഭിച്ചിട്ടുണ്ട്.
പാലക്കാട് എസ്പി ടി വിക്രം, ആന്‍റി മാവോയിസ്റ്റ് സ്ക്വാഡ് കമാണ്ടന്‍റ് ചൈത്ര തേരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. പൊലീസുകാർക്ക് പരിക്കുപറ്റിയതായി വിവരമില്ല. അതേസമയം വെടിവെപ്പിനെ ചൊല്ലി രാഷ്ട്രീയ വിവാദവും തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വി കെ,ശ്രീകണ്ഠൻ ആരോപിച്ചു. ഏറ്റുമുട്ടലാണോ വെടിവെയ്പാണോ എന്ന് വ്യക്തമായി അറിയില്ലെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ പ്രതികരണം. രണ്ടുവർഷം മുമ്പ് നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. ഏഴുമാസം മുമ്പ് വൈത്തിരിയിൽ ഉണ്ടായ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam