
ഇടുക്കി: കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ മൂന്നാര്‍ ലോക്കാട് ഗ്യാപ്പില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് ദിണ്ഡിക്കൽ സ്വദേശിയായ ഉദയന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണ്ണിനടിയിൽപ്പെട്ട തമിഴരശനായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ക്രെയിന്‍ ഉപയോഗിച്ച് പാറകള്‍ നീക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മണ്ണിടിഞ്ഞ് അപകടമുണ്ടായത്.
റോഡ് പണിയിലേര്‍പ്പെട്ടിരുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍ തമിഴരശനും സഹായി ഉദയനും മണ്ണിനടിയിപ്പെടുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും മണ്ണ് നീക്കുകയായിരുന്ന ടിപ്പര്‍ ലോറിയിലെ ഡ്രൈവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ഒരു മാസം മുമ്പ് വലിയ തോതില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനു സമീപത്താണ് വീണ്ടും മലയിടിച്ചില്‍ ഉണ്ടായിരിക്കുന്നത്.
മണ്ണിടിഞ്ഞ് റോഡ് ബ്ലോക്കായതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ മണ്ണിടിച്ചില്‍ ഉണ്ടായി ഒരു മാസത്തിനു ശേഷമാണ് ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനായത്. ഗ്യാപ്പ് ഭാഗത്ത് പെയ്യുന്ന ശക്തമായ മഴയും കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള മഞ്ഞും മൂലം ഇന്നലെ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. മണ്ണിനടിയില്‍പ്പെട്ടയാളെ കണ്ടെത്താനായി രാവിലെ തെരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam