Kerala Rain | വിതുരയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗികമായും തകർന്നു

By Web TeamFirst Published Oct 21, 2021, 6:41 PM IST
Highlights

വിതുര മീനാങ്കൽ പന്നിക്കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15  വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തുടരുന്ന കനത്ത മഴയിൽ (Heavy Rain) വിതുര മീനാങ്കൽ പന്നിക്കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15  വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി. പ്രദേശത്തുള്ളവരെ മീനാങ്കൽ ട്രൈബൽ സ്കൂളിലേക്ക് മാറ്റി. നെടുമങ്ങാട്ട തഹൽസി ദാരുടെ നേതൃത്വത്തിൽ മാറ്റുന്നു. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കാം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം  ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. 

തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്

മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെടുത്തെന്ന് റവന്യു മന്ത്രി കെ രാജൻ  പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്.

click me!