
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ആണ് കിട്ടിയത്. വള്ളം മറിഞ്ഞ ഉടനെ തന്നെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇനി കണ്ടെത്താനുള്ളത് റോബിൻ എഡ്വിൻ എന്ന തൊഴിലാളിയെ ആണ്. ഉച്ചക്ക് സുരേഷിന്റെ മൃതദേഹം കിട്ടിയതിന്റെ സമീപത്ത് നിന്നാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈൻ ഇൻഫോഴ്സ്മെൻറും ചേർന്ന് തെരച്ചിൽ തുടരുന്നു.
അതേ സമയം, മുതലപ്പൊഴിയിൽ മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാർത്താകുറിപ്പ്.
മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് മന്ത്രിമാർ സശ്രദ്ധം കേട്ടു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. തുടർന്ന് മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്.സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നു.
എന്നാൽ നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ല. വി ജോയി എം. എൽ. എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ആർ ഡി ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam