
ഇടുക്കി: കൊക്കയാറും കൂട്ടിക്കലും പ്രളയത്തിൽ മുങ്ങാതിരിക്കാൻ പുല്ലകയാറിൽ നിന്നും നീക്കം ചെയ്ത എക്കലും മണലും കല്ലും മാസങ്ങൾ കഴിഞ്ഞിട്ടും ലേലം ചെയ്ത് വിൽക്കാനായിട്ടില്ല. അടുത്ത മഴക്കാലത്ത് ഇത് വീണ്ടും ഒഴുകി പുല്ലകയാറിൽ തന്നെ എത്തും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സർക്കാരിനുണ്ടാകുക.
ഇനിയൊരു പ്രളയമുണ്ടായാൽ നദികളിൽ നിന്നുള്ള വെള്ളം കരകവിയാതിരിക്കാനുള്ള സ്മൂത്ത് ഫ്ലോ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുല്ലകയാറും ശുചീകരിച്ചത്. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മണ്ണും പാറക്കല്ലുകളും നദിയുടെ ആഴം വലിയതോതിൽ കുറച്ചിരുന്നു. ഏപ്രിൽ മൂന്നു മുതൽ ജൂൺ വരെയായിരുന്നു ശുചീകരണം. പതിനഞ്ച് കിലോമീറ്ററോളം വരുന്ന പുഴ വൃത്തിയാക്കാൻ ജലസേചന വകുപ്പിന് 56 ലക്ഷം രൂപ ചെലവായി.
3500 ഘനമീറ്ററോളം എക്കലും മണലും പല ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ആറ്റു തീരത്ത് സൂക്ഷിച്ചിരുന്നത് അടുത്തയിടെ പെയ്ത മഴയിൽ ഒഴുകി പോയി. ശേഖരിച്ചതിൻറെ സാമ്പിളെടുത്ത് ഓരോ സാധനങ്ങളുടെയും അളവ് പരിശോധിച്ചിരുന്നു. ഒരു ഘനമീറ്ററിന് 1500 രൂപക്കു മുകളിലാണ് ജിയോളജി വകുപ്പ് വില നിശ്ചയിച്ചിരിക്കുന്നത്. രണ്ടു തവണ റവന്യൂ വകുപ്പ് ലേലം നടത്താൻ ടെണ്ടർ വിളിച്ചു. വില കൂടുതലായതിനാൽ ആരും ലേലത്തിലെടുത്തില്ല
ഒരു തവണ കൂടി ലേലം നടത്താനാണ് റവന്യൂ വകുപ്പിൻറെ തീരുമാനം. എന്നിട്ടും വിൽക്കനായില്ലെങ്കിൽ വില കുറച്ച് നിശചയിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പീരുമേട് തഹസിൽദാർ പറഞ്ഞു. ലേലം നടക്കാത്തതിനാൽ ശുചീകരണം നടത്തിയ കരാറുകാർക്കും പണം കൊടുക്കാൻ കഴിഞ്ഞിട്ടില്ല
ദില്ലി: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ രാത്രിയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് ധുമാകോട്ടയിലെ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച വാഹനത്തിൽ അൻപതോളം പേർ ഉണ്ടായിരുന്നു. പുലർച്ചയോടെ 25 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് 7 മൃതദേഹങ്ങൾ കൂടി കിട്ടി. മരിച്ചവരെല്ലാം ഉത്തരാഖണ്ഡ് സ്വദേശികളാണ്. പൊലീസും ദുരന്ത നിവാരണ സേനയും നാട്ടുകാരും ഇന്നലെ തുടങ്ങിയ രക്ഷാ പ്രവർത്തനം ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അവസാനിപ്പിച്ചത്.