സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്.
ദില്ലി: പാർട്ടി പുന:സംഘടനയിലെ(reorganisation) അതൃപ്തി അറിയിക്കാൻ ഉമ്മൻ ചാണ്ടി (oommenchandy)ഇന്ന് സോണിയ ഗാന്ധിയെ (sonia gandhi)കാണും. പതിനൊന്നരക്ക്
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള
താരിഖ് അൻവർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ഉമ്മൻ ചാണ്ടി പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു.ചില തീരുമാനങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാൻ ചർച്ച നടത്തും. തുടർ പുന:സംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു.
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമ്രശനം ഉന്നയിച്ച് രംഗത്തെത്തുകയാണ് ഗ്രൂപ്പ് നേതാക്കൾ.