
മലപ്പുറം: സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് സേവനം നടപ്പിലാക്കിയത്. 14 ലധികം സ്ഥാപനങ്ങളില്‍ പുതുതായി ഇ-ഹെല്‍ത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രി മുതല്‍ മുകളിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒ പി ബുക്കിംഗ് ഉടന്‍ ആരംഭിക്കും.
നിലവില്‍, പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. ബുക്കു ചെയ്യുന്നതിനോടൊപ്പം ഒ പി ടിക്കറ്റ് ചാര്‍ജുകളുടെ ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മാത്രമല്ല, രോഗികള്‍ക്ക് ക്യൂവില്‍ നിൽക്കാതെ ഒ.പി.ടിക്കറ്റ് ബുക്കു ചെയ്യുകയും ചെയ്യാം. ആരോഗ്യ സ്ഥാപനങ്ങളിലെ ഒപി റിസപ്ഷന്‍ കൗണ്ടറുകളുടെ കേന്ദ്രങ്ങളിലെ നീണ്ട ക്യൂവുകള്‍ നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് സ്‌കാന്‍ ആന്‍ഡ് ബുക്ക് എന്ന സംവിധാനം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്.
സ്ഥാപനത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനായി ലഭ്യമായ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ടോക്കണ്‍ ജനറേഷന്‍ സമയത്ത് ബാധകമായ എല്ലാ ഒപി ചാര്‍ജുകളും ഓണ്‍ലൈനായി അടയ്ക്കാം. നിലവില്‍ മലപ്പുറം ജില്ലയിലെ ഇ ഹെല്‍ത്ത് സംവിധാനം നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ പോസ് മെഷീന്‍ വഴി എല്ലാ ബില്ലിംഗ് പേയ്മെന്റുകളും നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam