
തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്ക് തുടക്കം മാത്രമാണെന്നും ഭീകരര്‍ക്കെതിരായ നടപടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്‍റണി പറഞ്ഞു. ഭീകരര്‍ക്കെതിരായ ഏതു നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. അതിനാൽ ഭീകരതക്കെതിരായ ഏതു നീക്കത്തിനും കേന്ദ്രത്തിന് പൂര്‍ണ പിന്തുണ നൽകുകയാണ്.
ഇന്ത്യൻ സൈന്യത്തിന് ഒപ്പം നിൽക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നാണ് വിശ്വാസം. അതിര്‍ത്തിയിലെ പാക് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കുന്ന നടപടിയുമായി ഇന്ത്യൻ സൈന്യം ഇനിയും മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ട്. അതിന് സൈന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ തീരുമാനിക്കുക സൈന്യമാണ്. സൈന്യം ഓപ്പറേഷൻ സിന്ദൂരിലൂടെ നടപടി ആരംഭിച്ചിരിക്കുകയാണ്.
തുടക്കം നന്നായി. ഇനിയും ഇത്തരം നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. മറ്റു ചര്‍ച്ചകള്‍ക്കൊന്നും ഈ ഘട്ടത്തിൽ പ്രധാന്യമില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ലോകത്തിന്‍റെ മനസാക്ഷി ഇന്ത്യക്കൊപ്പമാണെന്നും എകെ ആന്‍റണി പറഞ്ഞു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല. ഭീകരര്‍ക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരത.
അതിനാൽ ഭീകരതക്കെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്നും എകെ ആന്‍റണി പറഞ്ഞു. പഹൽഗാമിൽ നിരപരാധികളായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയ നീച പ്രവര്‍ത്തിയിൽ സൈന്യം മറുപടി നൽകിയിരിക്കുകയാണ്. ഇത് അവസാനമല്ലെന്നും തുടക്കമാണെന്നും സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നൽകണമെന്നും എകെ ആന്‍റണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam