
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവർണർ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുമിത് ഉണ്ടായിട്ടുണ്ടെന്ന് ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ കടന്നുകയറുന്ന നിലപാടിനെ അന്ന് ചേർത്തിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് നാടിന് അറിയാം. യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും. എന്നാൽ സർക്കാർ അത് ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു.
കേരള വിസി ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദ്യാർത്ഥികൾ വിസിയെ പരസ്യമായി തള്ളിയെന്നും ഐഷി ഘോഷിനെ തടഞ്ഞ വിഷയത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നും പിണറായി പറഞ്ഞു. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പിൽ ലഭിക്കുമോ എന്നതിലും ഉറപ്പില്ല. 3 മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദം. മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞു. രണ്ടായിരത്തി 22 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോൾ 6000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചതെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam