
തിരുവനന്തപുരം: മോദി സർക്കാരും പിണറായി സർക്കാരും തമ്മിൽ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മോദി ഗവൺമെന്റ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കള്ളക്കേസ് എടുത്തു. നമ്മൾ എല്ലാവരും ഇതിനെയെല്ലാം വിമർശിക്കുന്നവരാണ്. എളമരം കരീമിനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി.ജോണിനെതിരെ നിങ്ങൾ കേസെടുത്തില്ലേ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇതിന്താണ് വ്യത്യാസം. നിങ്ങളെ എതിർക്കുന്നവരെ നിങ്ങൾ ഭരണകൂടത്തിന്റെ മർദ്ദനോപാധിയായ പൊലീസിനെ വച്ച് കള്ളക്കേസ് എടുക്കുന്നു. ഇതല്ലേ ഈ സംസ്ഥാനത്ത് നടക്കുന്നത്. ഫാസിസത്തിന്റെ മറുവശമാണ് നിങ്ങളുടെ സ്വഭാവമെന്നും സതീശൻ ആരോപിച്ചു. വി.ഡി.സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സഭയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.
പിന്നാലെ, മറുപടി പറഞ്ഞ മുഖ്യമന്ത്രി വിമാനത്തിലെ പ്രതിഷേധത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫർസീൻ മജീദിനെതിരായ കേസുകൾ സഭയിൽ വായിച്ചു. രാഷ്ട്രീയ സമരങ്ങൾക്കെതിരായ കേസുകൾ എന്നല്ലേ പ്രതിപക്ഷ നേതാവ് പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 19 കേസുകസും മുഖ്യമന്ത്രി സഭയിൽ വായിച്ചു. അതേസമയം, ഇതിൽ 12 കേസുകളും ചെറിയ പിഴ അടച്ചു തീർത്തവ ആണെന്ന് സതീശൻ മറുപടി നൽകി.
പ്രതിപക്ഷ നേതാവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തമ്മിലും സഭയിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു..ഇത് തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച്, മയക്കു മരുന്നു കടത്തുകാരനെ രക്ഷപ്പെടുത്തിയ കേസാണെന്നും അദ്ദേഹം ആരോപിച്ചു.
തൊണ്ടി മുതല്‍ മോഷണ കേസ്, ആരോപണം തള്ളി ആന്‍റണി രാജു:'കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത് '
അതേസമയം, പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന്, എ. കെ.ആന്‍റണി സർക്കാരിന്‍റെ കാലത്ത് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്‍റണി രാജു രംഗത്തെത്തി. 'കാള പെറ്റു എന്നു കേട്ട് കയർ എടുക്കരുത്'. ഒരു പോസ്റ്റിങ് പോലും കോടതിയിൽ മാറ്റി വച്ചിട്ടില്ല. കേസ് നീട്ടി വയ്ക്കാന്‍ താൻ ഇടപെട്ടു എന്നത് തെളിയിക്കാൻ, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
'കേരളാ പൊലീസിന് മുഖം നഷ്ടപ്പെട്ടു', ചെരുപ്പിന് അനുസരിച്ച് കാല്‍ മുറിക്കുകയാണെന്ന് കെ സി വേണുഗോപാല്‍
ചാനല്‍ ചർച്ചയിലെ പരാമർശങ്ങളുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെതിരെ കേസെടുത്ത കേരള പൊലീസ് നടപടിയും ഉത്തരേന്ത്യയില്‍ കേന്ദ്രസർക്കാർ എടുക്കുന്ന നടപടികളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളാ പൊലീസിന് മുഖം നഷ്ടപ്പെട്ടെന്നും, ചെരുപ്പിന് അനുസരിച്ച് കാല്‍ മുറിക്കുകയാണെന്നും കെ സി വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു.