
തിരുവനന്തപുരം/കണ്ണൂര്‍: ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. പൊലീസ് ജീപ്പിന് നേരെ ബോംബ് എറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാള്‍ പയ്യന്നൂരിൽ സ്ഥാനാര്‍ത്ഥിയാണ് ധാര്‍മികതയില്ലെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. എന്നിട്ടാണ് ക്രിമിനലുകളെ സിപിഎം പ്രോത്സാഹിപ്പിക്കുന്നതെന്നും വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാൽ യുഡിഎഫുകാർ ചിരിക്കാൻ മറക്കണ്ടന്നും അവരുടെ വോട്ട് ഇത്തവണ യുഡിഎഫിനുള്ളതാണ് പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും നൂറുവർഷം കഴിഞ്ഞാലും പിഎസ്‌സി പരീക്ഷയിൽ ഉത്തരം മാറില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഈ സമയത്ത് കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും രാഹുൽ വിഷയത്തിൽ കോൺഗ്രസിനകത്തു രണ്ടു നിലപാടില്ലെന്നുമാണ് കെ സുധാകരന്‍റെ പ്രതികരണം.
പാർട്ടിയുടെ നിലപാടിന് എതിരെയാണ് രാഹുലിനെ അനുകൂലിച്ചുള്ള വീക്ഷണം പത്രത്തിലെ ലേഖനമെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ വരാൻ പാടില്ലാത്ത കാര്യമാണ്. തിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുലിനെതിരായ നടപടി നേതാക്കളുടെ കൂട്ടായ തീരുമാനമാണ്. ആരും എതിർത്തിരുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഇപ്പോഴാണ് പരാതി വന്നത്. സ്വർണ്ണപ്പാളി വിഷയം മറക്കാനാണ് രാഹുൽ കേസ് എന്നെന്നും സംശയിക്കുകയാണ്. കോൺഗ്രസ് നേതൃത്വം ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് മാധ്യമങ്ങൾ വിലയിരുത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്നും സ്വർണ്ണ മോഷണ കേസിലെ പ്രതികളെ മുഴുവനായും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
നഷ്ടപ്പെട്ട സ്വർണം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. പ്രമുഖരായ പ്രതികളിലേക്ക് ഇനിയും എത്തിയിട്ടില്ല. ജയിലിൽ കഴിയുന്ന പ്രതികളെ ഇപ്പോൾ പാർട്ടിയും ഗവൺമെന്‍റ് സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാഹുലിനെതിരെ ആക്ഷേപം ഉയർന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്‍ററി പാർട്ടിയിൽ നിന്നും പുറത്താക്കി സ്പീക്കർക്ക് കത്ത് നൽകി. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്കൊപ്പമല്ല ഇരുന്നത്. രാഹുൽ വിഷയത്തിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകും. നിയമത്തിന്‍റെ വഴി സ്വീകരിക്കാൻ മുൻകൂർ ജാമ്യ അപേക്ഷ കൊടുത്തിട്ടുണ്ട് എന്നാണ് മാധ്യമങ്ങളിൽ നിന്നും അറിഞ്ഞത്. ബലാൽസംഗ കേസിൽ പ്രതിയായ മുകേഷ് ഭരണകക്ഷി ബെഞ്ചിൽ ഇരുന്ന് പ്രസംഗിക്കുന്നു. വീക്ഷണത്തിലെ ലേഖനങ്ങൾ സംബന്ധിച്ച് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശബരിമലയെ തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണെന്നും ശബരിമല മതേതരത്വത്തിന്‍റെ പ്രതീകമാണെന്നും വിശ്വാസികളുടെ വികാരത്തെ സർക്കാർ കാണുന്നില്ലെന്നുംഅയ്യപ്പ ആഗോള സംഗമം അയ്യപ്പനും പോലും ഇഷ്ടമായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു സിപിഎം നേതാക്കൾ കൈവിലങിട്ടു ജയിലിൽ പോയി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുന്നത് ദുരൂഹമാണ്. കോടതി മേൽനോട്ടം ഇല്ലെങ്കിൽ സ്വർണക്കടത്ത് കേസ് പോലെ ശബരിമല കേസും ആവിയായി പോകുമായിരുന്നു. ഇത്രവലിയ കൊള്ള നടത്തിയിട്ടും പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നടപടി എടുത്താൽ അവർ പലതും തുറന്നു പറയുമെന്ന ഭീതിയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.രാഹുൽ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിച്ചു കഴിഞ്ഞു. രാഹുലിന്‍റേത് വ്യക്തിപരമായ കാര്യമാണ്. മുകേഷിനെതിരെ നടപടി എടുത്തോ? വാസുവിനെതിരും പത്മകുമാറിനെതിരെയും നടപടി എടുത്തോ? തെറ്റു ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam