Latest Videos

ബിബിസി ഡോക്യുമെന്ററി : വിലക്കവഗണിച്ച് കേരളത്തിലും പ്രദർശനം; മുഖ്യമന്ത്രിക്ക് പരാതിയുമായി ബിജെപി

By Web TeamFirst Published Jan 24, 2023, 2:46 PM IST
Highlights

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററിയുടെപ്രദർശനം നടന്നത്.

ദില്ലി / തിരുവനന്തപുരം: പ്രധാനമന്ത്രിക്കതിരായ ബിബിസി ഡോക്യുമെന്‍ററിക്ക് സമൂഹമാധ്യമങ്ങളിൽ നിരോധനമേര്‍പ്പെടുത്തിയതിനെ വെല്ലുവിളിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഭരിക്കുന്ന സര്‍വകലാശാലകളില്‍ പ്രദര്‍ശനം. ഹൈദരബാദ് സര്‍വകലാശാലയില്‍ ഇന്നലെ രാത്രി തന്നെ ഡോക്യുമെന്‍ററി പ്രദര്‍ശനം നടന്നു. നിരോധനം മറികടന്ന് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍റെയും തീരുമാനം. കേരളത്തിൽ ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ടൌൺഹാളിൽ ഡിവൈഎഫ്ഐയുടേ നേതൃത്വത്തിൽ പ്രദർശനം നടത്തി. 

'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശനം ആരംഭിച്ചത്. പൊലീസ് സുരക്ഷയിൽ ടൌൺഹാളിലാണ് പ്രദർശനം നടന്നത്.

മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ  സെമിനാർ ഹാളിൽ വച്ച് പ്രദർശനം നടത്തുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും, കണ്ണൂർ സർവ്വകലാശാല അനുമതി നൽകിയില്ല. വിവാദ ബിബിസി ഡോക്യുമെന്ററി  പ്രദർശനം ക്യാമ്പസിൽ എവിടെയും അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചതോടെ സെമിനാർ ഹാളിന് പുറത്തുവച്ച് പ്രദർശനം നടത്താനാണ് എസ്എഫ്ഐ തീരുമാനം. വൈകിട്ട് 6.30 മണിക്ക് കാലടി സർവകലാശാലയിൽ  ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തലസ്ഥാനത്ത് വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പ്രദർശനമുണ്ടാകും. 

ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ഇന്നലെ രാത്രിയാണ് വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചത്. രാജ്യത്താദ്യമായാണ് ഒരു സർവകലാശാലയില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നത്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതെന്നാരോപിച്ച് എബിവിപി പോലീസില്‍ പരാതി നല്‍കി. എന്നാൽ സമൂഹമാധ്യമങ്ങളില്‍ മാത്രമാണ് നിരോധനമെന്നും രാജ്യത്ത് നിരോധിച്ചിട്ടില്ലാത്ത ഡോക്യുമെന്‍ററി പ്രദർശിപ്പിക്കരുതെന്ന് പറയാൻ എബിവിപി ആരാണെന്നുമാണ് ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍റെ ചോദ്യം. 

ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥിയൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഇന്നലെ രാത്രി തന്നെ സര്‍വകലാശാല അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. തടയാനില്ലെന്നും നിയമപരമായി നേരിടുമെന്നും എബിവിപിയും പ്രതികരിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പോലെ രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെനന്നാണ് വിദ്യാര്‍ത്ഥിയൂണിയന്‍റെ നിലപാട്. 

'ബിബിസി ഡോക്യുമെൻ്ററി മതസ്പർദ്ധ വളർത്തും, കേരളത്തിലെ പ്രദര്‍ശനം തടയണം,രാജ്യദ്രോഹ പ്രവർത്തനം മുളയിലേ നുള്ളണം '

അതേ സമയം, യുകെ സമയം രാത്രി ഒന്‍പത് മണിക്ക് ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്യും. 2019 ലെ തെരഞ്ഞെടുപ്പിലടക്കം മോദി സ്വീകരിച്ച മുസ്ലീംവിരുദ്ധതയാണ് പ്രമേയമെന്നാണ് സൂചന. അതേ സമയം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു. വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് വലിയ കാര്യമെന്നും രാജ്യത്തെ സുപ്രീംകോടതിയോ, ജനങ്ങളോ അവര്‍ക്ക് വിഷയമല്ലെന്നും നിയമമമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. 

'വർഗീയ സംഘർഷത്തിനുള്ള ശ്രമം'; കണ്ണൂരിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് ബിജെപി പരാതി

click me!