
തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരിൽ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം. തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂർ സിപിഎം. ഈ നിലപാട് തിരുത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തന്നെയാകും സെക്രട്ടേറിയറ്റിൽ പ്രധാനമായും വിലയിരുത്തപ്പെടുക. കൊടകര കുഴൽപണ കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ തുടരന്വേഷണ കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് രാഷ്ട്രീയ തീരുമാനം എടുക്കുമോ എന്നതും നിർണായകമാണ്. തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കില്ല.
അതേ സമയം, എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി.ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കളക്ടർ അരുൺ കെ.വിജയന്റെയും പരാതിക്കാരൻ പ്രശാന്തിന്റെയും മൊഴികൾ ആയുധമാക്കിയാണ് ദിവ്യയുടെ ജാമ്യപേക്ഷ. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്നെ കളക്ടറുടെ മൊഴി അന്വേഷിക്കണം എന്നാണ് ആവശ്യം. നവീൻ ബാബുവിന്റെ കുടുംബം ജാമ്യപേക്ഷയെ എതിർത്ത് കക്ഷി ചേരും. കളക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. കളക്ടറെ മാറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് ഇന്ന് മാർച്ച് നടത്തും. രാവിലെ 10ന് കളക്ടറേറ്റിലേക്ക് നടത്തുന്ന പ്രതിഷേധം
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉത്ഘാടനം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam