
കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് സഭാത്തർക്കത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം നിയമനിർമാണം നടത്തണമെന്ന് യാക്കോബായ സഭ. സമാധാന ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറിയത് അപലപനീയമാണെന്ന് യാക്കോബായ സഭ വിമര്‍ശിച്ചു. ചർച്ചകൾക്ക് ശേഷം ഏകപക്ഷീയമായ പ്രസ്താവന നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഓർത്തഡോക്സ് സഭ ശ്രമിക്കുന്നതെന്നും യാക്കോബായ സഭ ആരോപിച്ചു. നിയമനിർമാണത്തിനായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൊതു സമൂഹത്തിന്റെ പിന്തുണ വേണമെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാര്‍ മധ്യസ്ഥതയിൽ ഇന്നലെ നടത്തിയ സഭാ തര്‍ക്ക ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. സര്‍ക്കാരുമായി മൂന്നാം വട്ടവും നടത്തിയ ചര്‍ച്ചയിൽ ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ പ്രതിനിധികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇരിയൊരു ചര്‍ച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി സഭാ പ്രതിനിധികളെ അറിയിച്ചു. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയും നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായാ സഭയും ആവശ്യപ്പെട്ടതോടെയാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. സഭാ നിലപാട് സര്‍ക്കാരിനേയും ഹൈക്കോടതിയേയും അറിയിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികൾ അറിയിച്ചു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്‍റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് തുടർചർച്ചകൾ. ഓർത്തഡോക്സ‌്- യാക്കോബായ കേസിൽ മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്.