Church Dispute|സഭാതർക്കത്തിൽ ഹിതപരിശോധന നിർദേശിച്ച ജസ്റ്റിസ് കെടി തോമസിനെതിരെ പ്രതിഷേധിക്കാൻ ഓർത്ത‍ഡോക്സ് സഭ

By Web TeamFirst Published Nov 21, 2021, 6:49 AM IST
Highlights

തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്നും ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.ഇത് ജസ്റ്റിസ് കെ.ടി.തോമസിന്‍റെ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടെന്നാണ് വിമർശനം

കൊച്ചി: ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി.തോമസിനെതിരെ(justice kt thomas) ഓർത്തഡോക്സ് സഭ (orthodox sabha)ഇന്ന് പള്ളികളിൽ പ്രമേയം വായിക്കും.
സഭാ തർക്കം തീർക്കാനായി ജസ്റ്റിസ് കെ.ടി.തോമസ് മുന്നോട്ട് വച്ച നിർദ്ദേശങ്ങളിൽ ആണ് സഭയ്ക്ക് എതിർപ്പ്.പ്രമേയം കത്തായി മുഖ്യമന്ത്രിക്ക് അയക്കുമെന്ന് സഭാ അധികൃതർ അറിയിച്ചു.

തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്നും ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണമെന്നും ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.ഇത് ജസ്റ്റിസ് കെ.ടി.തോമസിന്‍റെ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടെന്നാണ് വിമർശനം.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനാണ് പ്രതിഷേധ പ്രമേയമെന്ന നിർദ്ദേശം പള്ളികൾക്ക് നൽകിയിരിക്കുന്നത്.

കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.

അതേസമയം, ഓർത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നൽകി. 

കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും  ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്

click me!