
തിരുവനന്തപുരം: പോത്തൻകോട് പാലോട്ടുകോണത്ത് പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ചന്തവിള സ്വദേശിയായ അജാസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിച്ചത്. റബ്ബർ തോട്ടത്തിന് നടുവിൽ പ്രവർത്തിച്ചിരുന്ന ഷെഡിൽ തീ വ്യാപകമായി ആളിക്കത്തിയ ശേഷമാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഫയർഫോഴ്സിനെ വിവരമറിയിച്ച് വാഹനം എത്തിയപ്പോഴേക്കും സാധനങ്ങളെ കത്തി നശിച്ചിരുന്നു. കട്ടിലുകൾ, മേശ എന്നിവ ഉൾപ്പെടെയുള്ള ഫർണിച്ചർ നിർമാണം നടത്തിയിരുന്ന യൂണിറ്റിനാണ് തീപിടിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
യൂണിറ്റിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ അധികം വീടുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോത്തൻകോട് പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഷെഡിനകത്ത് വലിയ തോതിൽ മരവസ്തുക്കൾ സൂക്ഷിച്ചിരുന്നതിനെ തുടർന്ന് തീ നിയന്ത്രിക്കുന്നത് ദുഷ്കരമായി. രണ്ടുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ കിൻഫ്രയിൽ നിന്ന് വെള്ളം എത്തിച്ചാണ് അഗ്നിശമന പ്രവർത്തനം ശക്തിപ്പെടുത്തിയത്. കഴക്കൂട്ടത്തും വെഞ്ഞാറമൂടിലും നിന്നുള്ള ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ പൂര്‍ണമായി അണച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam