
പാലക്കാട്: ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ചോർന്നു എന്ന് സ്ഥാനാർത്ഥി പി കെ ശശി. യുഡിഎഫിന് കിട്ടേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകി. ബിജെപിയുടെ വോട്ട് ഗണ്യമായി ഉയർന്നതിൽ അസ്വാഭാവികതയുണ്ട്. ആയിരക്കണക്കിന് വോട്ടുകൾ കൂടുതൽ പോൾ ചെയ്തിട്ടും സിപിഎം വോട്ടുകളിൽ വർധനയുണ്ടായില്ല. ഇതിലൊക്കെ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും പി കെ ശശി ആവശ്യപ്പെട്ടു. വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ എന്നിവരെ പോലെ താനും വിമതൻ അല്ല കമ്മ്യൂണിസ്റ്റാണ്. പാലക്കാട് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ, സിപിഎമ്മിൽ നിന്ന് തനിക്കൊപ്പം വന്നവർ നിർണായക ഘടകമായി. ടീം യുഡിഎഫ് ആയി മുന്നോട്ട് പോകുമെന്നും പി കെ ശശി പറഞ്ഞു.
ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് എല്‍ഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ ആയ കെ പ്രേംകുമാര്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. പി കെ ശശിയെ 26,910 വോട്ടുകള്‍ക്കാണ് പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. പ്രേംകുമാര്‍ 74,890 വോട്ടുകളും പി കെ ശശി 47,980 വോട്ടുകളും നേടി. 2021ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് കെ പ്രേംകുമാര്‍ ഒറ്റപ്പാലത്ത് വിജയിച്ചത്. എൻഡിഎ സ്ഥാനാര്‍ഥിയായി എത്തിയ സംവിധായകന്‍ മേജര്‍ രവിയും മികച്ച പ്രകടനമാണ് നടത്തിയത്. 42,303 വോട്ടുകളാണ് മേജര്‍ രവി നേടിയത്.
2006 മുതൽ സിപിഎം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണിത്. 2006ലും 2011ലും സിപിഎമ്മിലെ എം ഹംസ വിജയിച്ചു. 2016-ൽ പി ഉണ്ണി യുഡിഎഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനെ 16,088 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ പ്രേംകുമാർ 74,859 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 15,152 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് പ്രേംകുമാറിന് ലഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam