
തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ നിയമ മന്ത്രി പി രാജീവ്. സ്പീക്കറുടെ റൂളിംഗ് നിയമ സഭക്ക് പുറത്ത് ഉന്നയിച്ചത് തെറ്റാണെന്നും സ്പീക്കറെ അവഹേളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പി രാജീവ് വിമര്‍ശിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ മാത്രമെ സഭയിൽ വരാൻ പാടുള്ളൂ എന്നാണ് ചട്ടം. സ്വർണക്കടത്ത് സബ്മിഷൻ സഭാ രേഖ വായിച്ചാൽ ചട്ടലംഘനം ബോധ്യപ്പെടും. ചട്ടം ലംഘിക്കപ്പെട്ടാൽ അത് കീഴ് വഴക്കവും അവകാശവുമായി മാറും. സഭയിൽ വിഷയങ്ങളൊന്നുമില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പ്രതിപക്ഷം മാറിയെന്ന് പരിഹസിച്ച മന്ത്രി, നിയമസഭ സംവിധാനം പ്രതിപക്ഷം ദുർവിനിയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
സതീശനെതിരെ വീണ്ടും ഹിന്ദു ഐക്യവേദി; '2001ലും 2006 ലും ആർഎസ്എസിനോട് വോട്ടു ചോദിച്ചു'- ആര്‍.വി ബാബു
ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിലെ വിളക്കിൽ തിരികൊളുത്തിയതിൽ പ്രതിപക്ഷ നേതാവെന്താണ് മറുപടി നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു. ഗോൾവാൾക്കറുടെ ചിത്രം കണ്ടപ്പോൾ ശിരസ്സ് കുനിച്ച് വിളക്ക് കൊളുത്താനല്ല വി എസ് അച്ചുതാനന്ദൻ പോയത്. പക്ഷേ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഗോൾവാക്കറുടെ ചിത്രത്തിനു മുന്നിൽ തിരികൊളുത്തി. വിഎസിൻ്റെ പ്രസംഗം പുറത്തു വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ അന്നത്തെ പ്രസംഗം പുറത്തു വിടണം. തെറ്റുപറ്റിയെങ്കിൽ അദ്ദേഹം അതും തുറന്ന് പറയാൻ തയ്യാറാകണം. വിളക്ക് കൊളുത്തുന്ന സമയത്ത്, ഗോൾ വാൾക്കറിനെ മനസിലായിരുന്നില്ല എന്നാണെങ്കിൽ അത് പറയണം. പ്രതിപക്ഷ നേതാവിനെതിരെ ഗൗരവകരമായ പ്രശ്നങ്ങളുന്നയിക്കപ്പെട്ടുവെന്നും പി രാജീവ് ആരോപിച്ചു.
നടി കേസുമായി ബന്ധപ്പെട്ട മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ അനുചിതമാണ്. അത് കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് വിശദീകരിച്ച മന്ത്രി പക്ഷേ സര്‍ക്കാറെന്നും അതിജീവിതക്ക് ഒപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam