
കൊച്ചി: ലാത്തിച്ചാര്‍ജ് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് പൊലീസിന്‍റെ പ്രതികാരനടപടിയാണെന്ന് പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആരോപിച്ചു. എസ് ഐ വിപിന്‍ദാസിനെ സസ്പെന്‍റ് ചെയ്തതിലുള്ള പ്രതികാരമാണ് പൊലീസ് നടപ്പാക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്നും രാജു ആരോപിച്ചു.
സിപിഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയംഗം അന്‍സാര്‍ അലിയെയാണ് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത് കള്ളക്കേസാണെന്നാണ് പി രാജു പറയുന്നത്. കൊച്ചി എസിപിയെ സിപിഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിട്ടില്ല. എസ് ഐ വിപിന്‍ ദാസ് തെറ്റുകാരനാണ്. അയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. പൊലീസ് നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി രാജു പറഞ്ഞു.
ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് വലിയ വിവാദമായിരുന്നു. എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പടെയുള്ള സിപിഐ നേതാക്കള്‍ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റിരുന്നു. പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. കല്ലും കട്ടയും കുറുവടിയുമായി എത്തിയ സിപിഐ നേതാക്കൾ കരുതിക്കൂട്ടി അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം സുഗതൻ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്. അനുമതിയില്ലാതെ നടത്തിയ മാർച്ചിൽ കണ്ടാലറിയാവുന്ന 800 പേർകൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ചു എന്നതാണ് ജാമ്യമില്ലാ വകുപ്പായി ചുമത്തിയിരിക്കുന്നത്. പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയതിനും കേസുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam