
മലപ്പുറം: ചിന്തൻ ശിബിരത്തെ പരിഹസിച്ച് പി വി അൻവർ എംഎൽഎ. ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസെന്ന് പി വി അൻവർ പരിഹസിച്ചു. ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണെന്നും അൻവർ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോകുന്നവരെ തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്, എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്കെന്നും പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.
പി വി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
"ഇടതുമുന്നണി വിട്ട് വരുന്നവരേ സ്വീകരിക്കും"
ചിന്തൻ ശിവിറിലെ തീരുമാനങ്ങളിൽ ഒന്നാണിത്.ചിതയിലേക്കെടുക്കാൻ വച്ചിരിക്കുന്ന ഡെഡ് ബോഡിയാണ് ഇന്നത്തെ കോൺഗ്രസ്.ചത്ത് കിടക്കുമ്പോളും നോട്ടം ഇടതുമുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്.
കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്.ദേശീയ തലത്തിൽ,ദിവസവും മുതിർന്ന നേതാക്കളുൾപ്പെടെ ബിജെപിയിൽ ചേരുന്നുണ്ട്.ഗോവയിൽ സത്യം ചെയ്യിപ്പിക്കാൻ നേതൃത്വം കൊടുത്ത നേതാവ് പോലും ഇന്ന് ബിജെപിയിലാണ്.!!
ആദ്യം നിങ്ങളുടെ ആളുകൾ ബിജെപിയിൽ പോകുന്നത് തടയാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്ക്.എന്നിട്ട് ഇമ്മാതിരി ഭാരിച്ച കാര്യങ്ങൾ ചിന്തിക്ക്..
Also Read: യുഡിഎഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം: വി ഡി സതീശൻ
ചിന്തന്‍ ശിബിരത്തിന് സമാപനം
അതേസമയം, യുഡിഎഫ് വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിന് കോഴിക്കോട്ട് സമാപനമായി. ഇടതുമുന്നണിയില്‍ അതൃപ്തരായി തുടരുന്ന കക്ഷികളെ യുഡിഎഫിലെത്തിക്കാന്‍ നീക്കം നടത്തും. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഉറപ്പാക്കാന്‍ ഊന്നല്‍ നല്‍കും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ നടത്തിയ ചിന്തന്‍ ശിബിരത്തിലെ നയ പ്രഖ്യാപനത്തില്‍ പറയുന്നു.
അഞ്ച് സെഷനുകളിലായി രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കാന്‍ ലക്ഷ്യമിട്ടുളള ചിന്തന്‍ ശിബിരം പ്രഖ്യാപനം. പാര്‍ട്ടി പുനസംഘടന, മുന്നണി വിപുലീകരണം, പാര്‍ട്ടിയുമായി അകന്ന വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കല്‍ തുടങ്ങി സമയ ബന്ധിതവും പ്രായോഗികവുമായ കര്‍മ പദ്ധതിയാണ് ചിന്തന്‍ ശിബിരം പ്രഖ്യാപനമെന്ന നിലയില്‍ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ അവതരിപ്പിച്ചത്. മുന്നണി വിട്ട ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസ്, എല്‍ജെഡി എന്നീ കക്ഷികളെ തിരികെ കൊണ്ടുവരണമെന്നായിരുന്നു വി. കെ ശ്രീകണ്ഠന്‍ എംപി അധ്യക്ഷനായ രാഷ്ട്രീയ കാര്യ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam