പുലർച്ചെ നാല് മണിക്ക് ദർശനത്തിന് വടക്കേ നടവഴി ദർശനം നടത്താൻ കടത്തിവിട്ടില്ലെന്നതിനെ ചൊല്ലിയായിരുന്നു തർക്കം
തിരുവനന്തപുരം: തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നട വഴി ദർശനത്തിന് വന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീ നൽകിയ പരാതിയിലാണ് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. പുലർച്ചെ നാല് മണിക്ക് ദർശനത്തിന് വടക്കേ നടവഴി കടത്തി വിടാത്തതിനെ ചൊല്ലി വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാത്രമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്ന് പൊലീസ് പറയുന്നു. കുറ്റാരോപിതനായ ജീവനക്കാരന്റെ പേര് വിവരങ്ങളോ പരാതിക്കാരിയുടെ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം