
കോഴിക്കോട്: വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ ഒരുങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിൽ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എൻഡിഎ യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുകയാണ്.
പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കും. ബിജെപി ചരിത്രത്തിലെ മികച്ച പ്രകടനം ഈ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകും. ഓരോ മണ്ഡലത്തിലും 3 പേരുകൾ കൊടുത്തിട്ടുണ്ട്. വിജയ സാധ്യത കൂടുതൽ ഉള്ളവർ സ്ഥാനാർഥിയാകും. സ്ഥാനാർഥി തർക്കം കേരളത്തിൽ ഇല്ല. പാലക്കാട് വോട്ടു മറിക്കൽ ഉണ്ടാകുമോ എന്ന് മാത്രമാണ് ആശങ്കയുള്ളത്.സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാർഥി വരാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കണ്ണൂരിലെ എഡിഎമ്മിന്‍റെ ആത്മഹത്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെയും കെ സുരേന്ദ്രൻ രംഗത്തെത്തി.കണ്ണൂരിൽ പിപി ദിവ്യ ഇടപെട്ടത് അനാവശ്യമാണെന്നും വളവിൽ പെട്രോൾ പമ്പിനു അനുമതി കൊടുക്കാറില്ലെന്നും പിപി ദിവ്യയുടെ കുടുംബത്തിന്‍റെ ബെനാമിക്കു വേണ്ടിയാണോ പെട്രോൾ പമ്പ് എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എഡിഎം കൈകൂലി വാങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ നിലവിൽ വകുപ്പില്ല. നടന്നത് ആസൂത്രിത നീക്കമാണ്. ധിക്കാരത്തിന്‍റെ ആൾരൂപം ആണ് പി.പി. ദിവ്യ. മനപ്പൂർവം തേജോവധം ചെയ്യാൻ ആണ് പി പി ദിവ്യ വിളിക്കാത്ത പരിപാടിക്ക് പോയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
പാലക്കാട് ബിജെപിയുടെ സാധ്യത പട്ടികയിൽ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രൻ എന്നിവരുണ്ട്,. വയനാട്ടിൽ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എപി അബ്ദുള്ളക്കുട്ടി എന്നിവരെയും ചേലക്കരയിൽ പ്രൊഫ. ടി എൻ സരസുവും പരിഗണനയിലുണ്ട്. അന്തിമ തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്. വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കം ഉള്‍പ്പെടെ ആരംഭിക്കാനായി വയനാട് ബിജെപി ജില്ലാ നേതൃ യോഗം 17ന് ചേരും. ഉപതിരഞ്ഞെടുപ്പ് ചുമതലക്കാരനായ എം ടി രമേശ് പങ്കെടുക്കും.ബിജെപിയുടെ ജില്ലയിലെ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam