
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ചുമതലപ്പെടുത്തിയ സംഘത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സയാണ് കുട്ടികൾക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കുട്ടിക്ക് സംഭവിച്ചത് ധമനികളിൽ രക്തം കട്ടപിടിക്കുകയോ 'മാസ് എഫക്റ്റ്' ഉണ്ടായതോ ആണ്. ജില്ലാ ആശുപത്രിയിലെ ചികിത്സയിൽ പിഴവുകൾ ഉണ്ടായിട്ടില്ല. സെപ്തംബർ 25-നും 30-നും ഇടയിൽ കുട്ടി ജില്ലാ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അതേസമയം, സംഭവത്തിൽ വീഴ്ച സംഭവിച്ചോ, തുടർന്ന് മറ്റ് നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ റിപ്പോർട്ട് വ്യക്തത നൽകുന്നില്ല.
ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഇതിനിടെ, ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകി. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുള്ളത്. മന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള വിശദമായ അന്വേഷണത്തിലൂടെ വിഷയത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ