
പാലക്കാട്: പാകിസ്ഥാനിലെ ജയിലില്‍ പാലക്കാട് കപ്പൂർ സ്വദേശി മരണപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ലെന്നാണ് ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. കപ്പൂർ അബ്‍ദുള്‍ ഹമീദിന്‍റെ മകൻ സുൾഫിക്കർ (48) ആണ് മരിച്ചത്. സുൾഫിക്കറിന് ഐഎസ് ബന്ധമുണ്ടായിരുന്നുവെങ്കില്‍ മൃതദേഹം സ്വീകരിക്കില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. പാകിസ്ഥാൻ ജയിലില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി എന്നാണ് പൊലീസിൽ നിന്ന് വിവരം ലഭിച്ചത്.
അതിനാൽ മൃതദേഹം സ്വീകരിക്കാൻ പ്രയാസമില്ല. നേരത്തെ ചില അന്വേഷണ ഏജൻസികൾ സുൾഫിക്കറെ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ബന്ധു പറഞ്ഞു. 2017 ലാണ് അവസാനമായി നാട്ടിലെത്തിയത്. പിന്നീട് ഒരു വിവരവും ഇല്ലായിരുന്നുവെന്ന് സുള്‍ഫിക്കറിന്‍റെ പിതാവ് അബ്‍ദുള്‍ ഹമീദ് പറഞ്ഞു. എവിടെയാണന്നോ എന്താണ് ചെയ്യുന്നതെന്നോ ഉള്ള ഒരു വിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ല.
സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും ഐബിയില്‍ നിന്നും മുമ്പ് സുള്‍ഫിക്കറിനെ അന്വേഷിച്ച് എത്തിയിരുന്നു. എന്‍ഐഎ അന്വേഷിച്ച് വന്നിട്ടില്ലെന്നും അബ്‍ദുള്‍ ഹമീദ് പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത് മത്സ്യത്തൊഴിലാളിയാണ് മരണപ്പെട്ടിട്ടുള്ളതെന്നാണ്. അതുകൊണ്ട് മൃതദേഹം സ്വീകരിക്കുന്നതിന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് ബന്ധു വ്യക്തമാക്കി. ഇത്രയും കാലമായിട്ടും സുള്‍ഫിക്കറിനെ കാണാതായി എന്നുള്ള വിവരം മാത്രമാണ് അറിഞ്ഞിട്ടുണ്ടായിരുന്നത്. ഐബി അടക്കം അന്വേഷിച്ചിട്ടും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.
എവിടെ പോയി എന്ന് പോലും സ്ഥിരീകരിക്കാൻ ഇത്രയും വര്‍ഷമായിട്ട് അവര്‍ക്ക് സാധിച്ചില്ലെന്നും സഹോദരൻ പറഞ്ഞു. നാളെയോ മറ്റന്നാളോ ആയി സുള്‍ഫിക്കറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചു. നേരത്തെ, ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് സുള്‍ഫിക്കര്‍ വിദേശത്ത് ഉണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ഭാര്യ സുള്‍ഫിക്കറുമായി പിണങ്ങി നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam