കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ നഷ്ടം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. റോഡ്സ് ആന്റ് ബ്രിഡ്‌ജസ് കോർപ്പറേഷൻ എംഡി രാഹുൽ ആർ പിള്ളയാണ് ഇത്രയും തുക പിടിച്ചെടുത്തത്.
പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന നാലര കോടി രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലം തകർന്ന സാഹചര്യത്തിൽ നഷ്‌ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോർപ്പറേഷന്റെ നടപടിക്കു അംഗീകാരം നൽകിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. അഴിമതിക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി റോഡ്സ് ആന്റ് ബ്രിഡജസ് കോർപ്പറേഷൻ പുന സംഘടിപ്പിക്കും.