
കോഴിക്കോട്: പക്ഷാഘാതം വന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ബേബി മെമ്മോറിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാക്കിര്‍ ഹുസൈന്‍റെ നേതൃത്വത്തിലാണ് വെര്‍ട്ടിബ്രോ ബേസിലാര്‍ ആര്‍ട്ടറിയില്‍ 95 ശതമാനം വന്ന ബ്ലോക്ക് സ്റ്റെന്‍റ് ഇട്ട് രക്തയോട്ടം പുനഃസ്ഥാപിച്ചത്.
ബ്രെയിൻ സ്റ്റെം എന്ന ഭാഗത്ത് തലച്ചോറിന്‍റെ പിന്നിലുള്ള ഭാഗത്തെ രക്തക്കുഴലാണ് വെര്‍ട്ടിബ്രോ ബേസിലാര്‍ ആര്‍ട്ടറി. ബ്ലോക്ക് വന്ന് കഴിഞ്ഞാൽ പൊടുന്നനെയുള്ള ബോധക്ഷയവും തളർച്ചയും പരാലിസിസുമെല്ലാം ഉണ്ടാകും. വെര്‍ട്ടിബ്രോ ബേസിലാര്‍ ആര്‍ട്ടറിയില്‍ 95 ശതമാനം ബ്ലോക്ക് വന്ന് 17 ദിവസത്തോളം കിടപ്പിലായിരുന്ന തൃശൂര്‍ സ്വദേശിയായ 72 കാരനെയാണ് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
തലയിലെ സുപ്രധാന ധമനിയിലെ ബ്ലോക്ക് ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത് സ്റ്റെന്റ് സ്ഥാപിച്ച് രക്ത ഓട്ടം പുനസ്ഥാപിക്കുകയായിരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ന്യൂറോ ഇന്റര്‍ വെന്‍ഷനല്‍ വിഭാഗത്തിലെ ഡോക്ടര്‍ ഷാക്കിര്‍ ഹുസൈന്‍റെ നേതൃത്വത്തിലായിരുന്നു ഏറെ വെല്ലുവിളി നിറഞ്ഞ ഈ സങ്കീര്‍ണ്ണ ചികില്‍സ. സൂറിച്ച് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി മുന്‍ പ്രൊഫസറാണ് ഷാക്കിര്‍ ഹുസൈന്‍. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സങ്കീര്‍ണ്ണ ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായിട്ടാണ്.
സ്ട്രോക്ക് ചികില്‍സയില്‍ ഇന്‍റര്‍വെന്‍ഷണല്‍ ന്യൂറോളജിയുടെ സാധ്യകള്‍ വര്‍ധിച്ചു വരികയാണെന്ന് ഡോക്ടര്‍ പറഞ്ഞു. ആശുപത്രി വിട്ട തൃശൂര്‍ സ്വദേശി പൂര്‍ണമായും സുഖം പ്രാപിച്ചു വരികയാണ്.