
ദില്ലി: അദാനി ഗ്രൂപ്പിന്റെ യഥാർത്ഥ്യത്തിൽ ഇനിയെങ്കിലും കണ്ണ് തുറക്കണമോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരും ജനങ്ങളുമാണെന്ന് മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ തകുര്‍ത്ത. അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരായ അന്വേഷണ റിപ്പോർട്ടുകളുടെ പേരിൽ നിയമനടപടികൾ നേരിടുന്ന മാധ്യമപ്രവർത്തകനാണ് പരഞ്ജോയ് ഗുഹ തകുര്‍ത്ത. അദാനി ഗ്രൂപ്പ് തകർന്നാൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും പരഞ്ജോയ് ഗുഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഹിൻഡൻബെർഗ് റിപ്പോർട്ടിനും അഞ്ച് വർഷം മുമ്പേ, അദാനി ഗ്രൂപ്പിനെതിരായ സമാന കണ്ടെത്തലുകൾ ഇക്കോണമിക്ക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയിലെ അന്വേഷണ ലേഖനത്തിൽ പരഞ്ജോയ് ഗുഹ തകുർത്ത എഴുതിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ എഴുതിയതിന്റെ പേരിൽ ആറ് മാനനഷ്ടക്കേസുകളാണ് രാജ്യത്തെ പല കോടതികളിലായി പരഞ്ജേയ് ഗുഹ നേരിടുന്നത്. ഒടുവിൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഏക ഇന്ത്യൻ മാധ്യമപ്രവർത്തകനായി പരഞ്ജോയ് ഗുഹ തകുർത്ത മാറി. താൻ മുമ്പേ എഴുതിയവ, ഇന്ന് ഇന്ത്യ മുഴുവൻ ചർച്ചയാകുമ്പോൾ പരഞ്ജോയ് ഗുഹ പറയുന്നത്, ഇനിയെങ്കിലും കണ്ണ് തുറക്കേണ്ടത് സർക്കാരാണ്, ജനങ്ങളുമാണെന്ന് മാത്രമാണ്.
അദാനി ഗ്രൂപ്പിന്റെ വളർച്ചയെ പരഞ്ജോയ് ഗുഹ വിശേഷിപ്പിക്കുന്നത് അവിശ്വസനീയമെന്നാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള വീഴ്ചയും അതന്ത്യം അവിശ്വസനീയം. അദാനി ഗ്രൂപ്പിനെ പോലെ ഇന്ത്യയിൽ സർവ്വതല സ്പർശിയായ മറ്റൊരു കോർപ്പറേറ്റില്ല. അദാനി ഗ്രൂപ്പിനെതിരായ തന്റെ ലേഖനങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം വലിയ ഭീഷണിയാണ് നേരിടുന്നതെന്നും പരഞ്ജോയ് ഗുഹ തകുർത്ത പറയുന്നു.
അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിൽ പേരിൽ, 2017ൽ പരഞ്ജോയ് ഗുഹയ്ക്ക് ഇപിഡബ്ല്യുവിന്റെ പത്രാധിപ സ്ഥാനം രാജിവയ്ക്കേണ്ടിവന്നിരുന്നു. പിന്നാലെ അദാനി ഗ്രുപ്പിനെതിരെ എഴുതരുതെന്ന അഹമ്മദാബാദ് കോടതിയുടെ വിധിയും പരഞ്ജോയ്ക്ക് എതിരായി. ഹിൻഡെൻബർഗ് റിപ്പോർട്ടിന് പിന്നാലെ, ഒരിക്കൽ കൂടി തന്റെ കണ്ടെത്തലുകൾ ചർച്ചയാകുന്നതിന്റെ പ്രതീക്ഷയിലാണ് പരഞ്ജോയ് ഗുഹ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam