ഒരു വളവിനപ്പുറം ഉള്ള വീട്ടിൽ, അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നിട്ടും മകളെവിടെയെന്നറിയാതെ 10 വർഷമായി ജീവിക്കുകയായിരുന്നു സാജിതയുടെ അച്ഛനും അമ്മയും...
പാലക്കാട്: മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂർവമായ ഒരു പ്രണയ കഥയുടെ ചുരുൾ അഴിഞ്ഞപ്പോഴാണ് മകൾ സാജിതയെ നേരിട്ട് കാണാൻ ഇവർക്ക് കഴിഞ്ഞത്. 10 വർഷത്തെ അപൂർവ്വ പ്രണയകഥ ലോകമറിഞ്ഞപ്പോഴാണ് മകൾ ജീവിച്ചിരിക്കുന്ന കാര്യം പോലും ഇവർ അറിയുന്നത്.
ഒരു വളവിനപ്പുറം ഉള്ള വീട്ടിൽ, അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നിട്ടും മകളെവിടെയെന്നറിയാതെ 10 വർഷമായി ജീവിക്കുകയായിരുന്നു സാജിതയുടെ അച്ഛനും അമ്മയും. എന്നോ നഷ്ടമായെന്നു കരുതിയ മകളെ തിരിച്ചു കിട്ടിയതിലുള്ള മധുരമുണ്ട് മകളെ കാണാനുള്ള വേലായുധൻ്റെയും ശാന്തയുടെയും വരവിൽ.
റഹ്മാനെയും സാജിതയുടെയും തുടർന്നുള്ള ജീവിതത്തിൽ ഇനി തണലായി ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അച്ഛനും അമ്മയും എത്തിയതിൻ്റെ സന്തോഷത്തിലാണ് സാജിതയും. സാജിത സ്വന്തം വിശ്വാസ പ്രകാരം ജീവിക്കുമെന്നും മതം മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും റഹ്മാനും പറഞ്ഞു. അതേസമയം വേലായുധനും ശാന്തയും മടങ്ങുമ്പോൾ, തൻ്റെ വീട്ടുകാരും ഇതുപോലെ എത്തിയിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് റഹ്മാൻ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona