
കണ്ണൂർ: റെയിൽവേ ട്രാക്കിനിടയിൽ വീണുപോയ യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സിവിൽ പൊലീസ് ഓഫീസർ. മരണത്തിന്റെ ട്രാക്കിൽ നിന്ന് ജീവിതത്തിന്‍റെ പ്ലാറ്റ്ഫോമിലേക്ക് നീട്ടിയ ഒരു കൈ. യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തിയത് കണ്ണൂർ ഇരിണാവ് സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ലഗേഷാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ആ രക്ഷപ്പെടുത്തലിൽ ജീവൻ തിരിച്ച് കിട്ടിയത് അഹമ്മദാബാദ് സ്വദേശിയ്ക്കാണ്.
മെയ് 26ന് നടന്ന രക്ഷപ്പെടുത്തലിന്‍റെ സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന യാത്രക്കാരൻ കണ്ണൂരിൽ ട്രെയിൻ നിർത്തിയപ്പോള്‍ വെള്ളം വാങ്ങാൻ പുറത്തിറങ്ങുകയായിരുന്നു. അതിനിടെ ട്രെയിൻ നീങ്ങി. ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ട്രാക്കിലേക്ക് വീണുപോയി. അയാളുടെ ഇടതുകൈ ട്രെയിനിലെ സ്റ്റെപ്പിന് മുകളിലും വലതുകൈ മുകളിലേക്ക് നീട്ടിയ നിലയിലുമായിരുന്നു. ഇതുകണ്ട് ലഗേഷ് ഓടിച്ചെന്ന് കൈ പിടിക്കാൻ ശ്രമിച്ചു. ആദ്യം കഴിഞ്ഞില്ല. തുടർന്ന് ട്രെയിനിന്റെ ജനലിൽ പിടിച്ച് 20 മീറ്ററോളം മുന്നോട്ട് ഓടി. തുടർന്ന് യാത്രക്കാരന്‍റെ കൈ പിടിക്കാൻ കഴിഞ്ഞു. അങ്ങനെ പുറത്തെത്തിച്ചു. യാത്രക്കാരന്‍റെ കാലിനും വയറിനും ചെറിയ പരിക്ക് മാത്രമേയുള്ളൂ. ഡോക്ടർ പരിശോധിച്ച ശേഷം അതേ ട്രെയിനിൽ തന്നെ യാത്രക്കാരൻ യാത്ര തുടർന്നു.
ഒരു നിമിഷത്തെ മനസാന്നിദ്ധ്യമാണ് അത്. ഒരു പക്ഷെ സ്വന്തം ജീവൻ അപകടത്തിലാകും എന്ന് പോലും ചിന്തിക്കാതെ നീട്ടിയ കരങ്ങൾ. അതിന് ഒരു ജീവന്റെ വിലയുണ്ട്. ഹീറോ ആണ് ലഗേഷ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam