
പത്തനംതിട്ട: പത്തനംതിട്ടയിലെ പൊലീസ് മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തെ സ്ഥാപനത്തിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പാഞ്ഞെത്തിയ പൊലീസ് ജീപ്പിൽ നിന്ന് പൊലീസ് സംഘം ലാത്തിയുമായി ചാടിയിറങ്ങുന്നതും മുന്നിൽ കണ്ടവരെയൊക്കെ അടിച്ചോടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ഒന്നും ചോദിക്കുക പോലും ചെയ്യാതെ മുന്നിൽ കണ്ടവരെയൊക്കെ പൊലീസ് ലാത്തികൊണ്ട് ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ബാറിന് സമീപത്തായുള്ള യുവാക്കള്‍ക്കുനേരെയാണ് ആദ്യം ലാത്തിചാര്‍ജ് നടത്തിയത്. ഇതിനുശേഷം പൊലീസ് ലാത്തിയുമായി മുന്നോട്ട് നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷമാണ് വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന സംഘം നിന്നിരുന്ന ട്രാവലറിന് സമീപമെത്തി പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. ഇവരോടും ഒന്നും ചോദിക്കാതെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിനിടയിലാണ് സംഘത്തിലുണ്ടായിരുന്ന സിത്താരയ്ക്ക് നിലത്ത് വീണ് പരിക്കേറ്റത്.
സ്ത്രീകള്‍ അടക്കമുള്ളവര്‍ ഉണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് പരാതി. പത്തനംതിട്ട സ്റ്റേഷനിലേക്ക് ബാറിന് നിന്നോ മറ്റോ വന്ന ഫോണ്‍ കോളിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയതെന്നാണ് ആരോപണം. സ്ഥലത്ത് അക്രമ നടക്കുന്നുണ്ടെന്ന ധാരണയിൽ പൊലീസ് മുന്നിൽ കണ്ടവര്‍ക്കുനേരെ അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. തങ്ങള്‍ ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്നതിന്‍റെ സമീപത്ത് ബാറുണ്ടായിരുന്നുവെന്നും അവിടെ സിസിടിവിയുണ്ടെന്നും അതിൽ പൊലീസ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങളുണ്ടാകുമെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞിരുന്നു.