
എറണാകുളം: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം സ്വദേശി. റിട്ടയർഡ് എസ് ഐ സജിമോനാണ് പരാതിയുമായി പൊലീസിനെയും ഹൈക്കോടതിയെയും സമീപിച്ചത്. ഓർമ പിശകിൽ ലോട്ടറി നഷ്ടപെട്ടതെങ്ങനെ എന്ന് സജിമോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു.
ഇത് പിറവം പാഴൂർ സ്വദേശി സജിമോൻ, റിട്ടയർഡ് എസ് ഐയാണ്. ലോട്ടറി എടുക്കൽ പതിവാക്കിയ വ്യക്തി. ഡിസംബർ ഒന്നിനാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ക്രിസ്മസ് ബമ്പറും എടുത്തത്. ടിക്കറ്റ് നമ്പർ XC 138455. ടിക്കറ്റിൽ പേരും വിവരങ്ങളും ഒപ്പും രേഖപ്പെടുത്തി എന്ന് സജിമോൻ. വണ്ടി നമ്പറും മക്കളുടെ ലക്കി നമ്പറും എല്ലാം ചേർന്നു വന്നതിനാലാണ് ഈ നമ്പർ തന്നെ എടുത്തത്.
ട്രാവൽ സർവീസ് നടത്തുന്ന സജിമോൻ, സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ വണ്ടിയിൽ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം, നെയ്‌പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി. എന്നാൽ പാത്രം വിശാഖ പട്ടണത്ത് എത്തിയെന്നും ടിക്കറ്റ് കൊറിയർ സ്ഥാപത്തിൽ നിന്ന് നഷ്ടമായി എന്നും സജിമോൻ പറയുന്നു.
പിറവം പോലീസിനു പരാതി നൽകി, സിസിടിവി പരിശോധിച്ചിട്ടും ഫലം ഉണ്ടായില്ല. പിന്നാലെ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അതിനിടയിൽ ആണ് ലോട്ടറി അടിച്ചെന്ന് ചൂണ്ടികാട്ടി മറ്റൊരാൾ ലോട്ടറി വകുപ്പിനെ സമീപിച്ചത്. ആരെന്നു വ്യക്തമല്ല. ഇതോടെ സജിമോൻ ഹൈക്കോടതിയെ സമീപിച്ചു. സജിമോന്റെ ഹർജിയിൽ ഇടപെട്ട ഹൈക്കോടതി ടിക്കറ്റിന്റെ നിജസ്ഥിതി ഉറപ്പാക്കും വരെ സമ്മാനതുക കൈമാറരുത് എന്ന് ലോട്ടറി വകുപ്പിനു നിർദേശം നൽകിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam