
ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ്, പ്രാദേശിക നേതാക്കൾ തെറ്റിധരിപ്പിച്ചെന്ന് വിശദീകരണം
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ സംസ്ഥാന നേതൃത്വം വെട്ടിൽ ആയതോടെ മലക്കം മറിഞ്ഞ് പിസി ജോർജ്. ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് 40 ലക്ഷം രൂപയാണെന്നിരിക്കെ, നാലര കോടി എത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതോടെ പറഞ്ഞത് മുഴുവൻ പി സി ജോർജ് മാറ്റിപ്പറഞ്ഞു. പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും ബിജെപിയുടെ രണ്ട് പ്രാദേശിക
നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമാണ് പിസി ജോർജ് ഇപ്പോൾ പറയുന്നത്. പ്രസംഗത്തിന് ശേഷം പാർട്ടി നേതൃത്വം തന്നെ കണക്ക് കാണിച്ചു. 100 രൂപ ചെലവാക്കിയത് പോലും എഴുതി വച്ചിട്ടുണ്ട്. ആരും പണം മോഷ്ടിച്ചിട്ടില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. സജി മാന്യനാണ്. അഞ്ചു പൈസ മുക്കുന്ന ആളല്ല. എരുമേലിയിൽ പറഞ്ഞത് ശരിയല്ല അതിനു ക്ഷമ ചോദിക്കുന്നുവെന്നും പിസി ജോർജ് വ്യക്തമാക്കി.
ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞത്…
ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നുവെന്നായിരുന്നു പി സി ജോർജ് പ്രസംഗത്തിൽ പറഞ്ഞത്. പൂഞ്ഞാറിൽ നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിൽ പിസി ജോർജ് പരാമർശിച്ചത്. ''പൂഞ്ഞാറിലേക്ക് നാലരക്കോടി രൂപ ബിജെപി നേതൃത്വം നൽകി. ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ല. ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് തെഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകും. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല''. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ബിജെപി പണം ഉപയോഗിച്ച് എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നുമായിരുന്നു പിസി ജോർജിന്റെ പ്രസംഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam