തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പിക്ക് നോട്ടീസ് നൽകി. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്.
കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ കേസിൽ സിബിഐയ്ക്ക് കേസ് ഡയറിയോ മറ്റ് രേഖകളോ നൽകാതെ പൊലീസ്. കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിച്ചത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് സിബിഐ നോട്ടീസ് നൽകുന്നത് അപൂർവമാണ്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് അപേക്ഷ നൽകിയത്.
അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്ന് പൊലീസ് പറയുന്നത്. 2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam