
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടിൽ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇതിനിടെ മുഖ്യമന്ത്രിയോട് ഒരു ചോദ്യം ചോദിക്കാനുണ്ടെന്ന് സദസ്സിൽ നിന്ന് വിളിച്ചു പറഞ്ഞയാളെ കണ്ടെത്തുകയും ചെയ്തു. അട്ടച്ചാക്കൽ ഈസ്റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. എന്നാൽ, ചോദ്യം ആരംഭിക്കുന്നതിന് മുൻപ് തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.
പാർട്ടി പ്രവർത്തകനാണ് ദാസ് പി ജോർജ്. ചോദ്യം വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നുവെന്ന് ദാസ് പി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ വൈകീട്ട് കോന്നിയിൽ നടന്ന എൽഡിഎഫ് കൺവെൻഷൻ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയായിരുന്നു സദസ്സിലിരുന്ന ഒരാൾ ഒരു ചോദ്യം എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത്. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ ആയിരുന്നു ചോദ്യമെത്തിയത്. ഉടൻ തന്നെ വീട്ടിൽ പോയി ചോദിക്കൂ എന്ന് മറുപടി നൽകുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ചെറ്റത്തരം പരാമർശവും വീട്ടിൽ പോയി പറയലും ഉന്നയിക്കും. പി ആർ ഏശുന്നില്ലെന്നാണ് ആരോപണം. പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി സുധാകരനെ കുറിച്ചുള്ള ചോദ്യത്തിനാണ് ‘ചെറ്റത്തരം’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam