
കൊച്ചി : പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
ഭീകരസംഘടനകളിലേക്കുളള റിക്രൂട്മെന്‍റ് , ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയും പരിശോധിക്കുന്നുണ്ട്. ഇതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമങ്ങളെപ്പറ്റിയും എൻ ഐ എ പ്രാഥമിക പരിശോധന നടത്തുന്നതായി വിവരമുണ്ട്. ഈ അക്രമം നടത്തിയവരിലൂടെ സംഘടനയുടെ താഴേത്തട്ടിലേക്കെത്താം എന്നാണ് അന്വേഷണ ഏജൻസിയുടെ കണക്കുകൂട്ടൽ.
നിരോധനത്തിന് പിന്നാലെ കേരളത്തിലെ ആർ.എസ്.എസ്. നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷയൊരുക്കുന്നത്. ഇവർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്ഐ നിരോധനത്തിൻ്റെ പശ്ചാലത്തലത്തിൽ കൂടിയാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കൂടി ഉൾപ്പെട്ടവരാണ് എന്നാണ് വിവരം.
കേരളത്തിലെ ഒരു പിഎഫ്ഐ നേതാവിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിഎഫ്ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കൾക്ക് സുരക്ഷ നൽകുന്നത്. പതിനൊന്ന അർധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കൾക്ക് വൈ കാറ്റഗറിയിൽ ലഭിക്കുക. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കൾക്കും നിലവിൽ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam