PG Doctors Strike : 'ജൂനിയർ റെസിഡന്‍റുമാരുടെ നിയമനത്തില്‍ വ്യക്തതയില്ല'; സമരം കടുപ്പിച്ച് പി ജി ഡോക്ടർമാർ

By Web TeamFirst Published Dec 10, 2021, 7:17 AM IST
Highlights

ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.

തിരുവനന്തപുരം: സമരം (Doctors Strike)  കടുപ്പിച്ച് പി ജി ഡോക്ടർമാർ (P G Doctors). കൊവിഡ് ഡ്യൂട്ടി ഒഴികെ എല്ലാ ജോലികളിൽ നിന്നും വിട്ടുനിൽക്കും. ജൂനിയർ റെസിഡന്‍റുമാരുടെ നിയമന ഉത്തരവിൽ വ്യക്തതയില്ലെന്ന് ആക്ഷേപം. ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും ആവശ്യം. 

സമരം പിൻവലിക്കില്ലെന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജിലെ പി ജി ഡോക്ടർമാർ അറിയിച്ചു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്ന് പി ജി ഡോക്ടർമാർ പറയുന്നു. ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു.

ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സർക്കാർ ഇറങ്ങിയത്. എന്നാല്‍, ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു.

ഒന്നാം വർഷ പി ജി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവർത്തനം സുഗമമാക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിക്കണം എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. ഈ കാര്യത്തിൽ മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറക്കാത്തതിനെത്തുടർന്ന് സമരം തുടരുകയായിരുന്നു. പുതിയ ബാച്ച് എത്തുന്നതുവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് താത്കാലിക നിയമനം.

പിജി ഡോക്ടർമാരുടെ പ്രധാന ആവശ്യം പരിഗണിച്ചു, നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരെ നിയമിച്ച് സർക്കാർ

click me!