
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടിന്മേൽ ഡിജിപി ഇന്ന് സര്‍ക്കാരിന് ശുപാർശ സമർപ്പിച്ചേക്കും. ഇക്കാര്യത്തില്‍ നിയമോപദേശവും എം ആർ അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തിൽ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് നടപടി.
ആലപ്പുഴയിലെ വിവാദ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന ആരോപണത്തിന് കോടതിയെ ചാരിയായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. അജിത് കുമാർ വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സർക്കാർ നടപടികൾ കോടതി പരിശോധനയ്ക്ക് വിധേയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാലും മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. ഇതിനിടെ അജിത് കുമാറിനെതിരായ റിപ്പാർട്ടിൽ ഡിജിപി നിയമോപദേശം തേടി. ഡിജിപി ഇന്ന് സർക്കാരിന് റിപ്പോർട്ട് നല്‍കിയാലുടൻ അജിത്തിനെതിരെ നടപടി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ആഭ്യന്തര മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam