മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
ഒസാക: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കാൻ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ ജെന്‍റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ കോ-ക്രിയേറ്റീവ് ഇന്നൊവേഷന്‍ കെട്ടിടത്തിന്‍റെ കോണ്‍ഫറന്‍ സ് ഹാളിലായിരുന്നു കൂടിക്കാഴ്ച.
കേരളത്തിലെ സര്‍വകലാശാലകളുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നത് ഒസാക സര്‍വകലാശാല ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഡോ കവഹാര പറഞ്ഞു. ആദ്യപടി എന്ന നിലയിലാണ് ക്രെഡിറ്റ് കൈമാറ്റത്തിന് സൗകര്യങ്ങളുള്ള സാന്‍ഡ് വിച്ച് കോഴ്സുകള്‍ ആരംഭിക്കുന്നത് . കപ്പല്‍ സാങ്കേതികവിദ്യ, സമുദ്രവിജ്ഞാനം, മറൈന്‍ സയന്‍സസ് എന്നിവയില്‍ സംയുക്ത പദ്ധതികള്‍ ആലോചിക്കാമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടു വച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പരസ്പര താല്പര്യമുള്ള ഒരു മേഖലയില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതില്‍ സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി . സാമൂഹ്യശാസ്ത്രത്തിലും വികസന സാമ്പത്തിക ശാസ്ത്ര പഠനത്തിലും കുടിയേറ്റ പഠനത്തിലും സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
144,000 വിദ്യാര്‍ത്ഥികള്‍ക്ക് 11 ബിരുദ പ്രോഗ്രാമുകള്‍ക്കും 16 ഗ്രാജുവേറ്റ് സ്കൂളുകള്‍ക്കുമായുള്ള സൗകര്യങ്ങളുമാണ് ഒസാക സര്‍വകലാശാലയില്‍ ഉള്ളത്.സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.