മരണനിരക്ക്, ആർടിപിസിആർ, ഉയർന്ന രോഗബാധ; വിമർശനങ്ങൾ തള്ളി, മറുപടിയുമായി മുഖ്യമന്ത്രി

By Web TeamFirst Published Aug 28, 2021, 7:17 PM IST
Highlights

ആർടിപിസിആർ പരിശോധന സർക്കാർ ഒരിക്കലും കുറക്കില്ല. ആൻ്റിജൻ പരിശോധനയുടെ ഗുണം അരമണിക്കൂറിൽ ഫലമറിയാം എന്നതാണ്. എല്ലാ സർക്കാർ ആശുപത്രിയിലും പരിശോധനയ്ക്ക് സൗകര്യമുണ്ട്.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധം നാടൊന്നാകെ ചെയ്യുന്ന കാര്യമാണെന്നും അതിൽ ഭരണ പ്രതിക്ഷ വ്യത്യാസമില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിനൊടുവിൽ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.  കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തുവെന്ന വിമർശനം പിണറായി വിജയൻ തള്ളി. 

പ്രതിരോധ പ്രവർത്തനങ്ങളിൽ യഥാർത്ഥത്തിൽ എല്ലാവരും പങ്കുവഹിക്കുകയല്ലേ എന്നാണ് മുഖ്യമന്ത്രിയുടെ മറുചോദ്യം. മുൻനിര പ്രവർത്തകരെ എടുത്ത് പരിശോധിച്ചാൽ ഉദ്യോഗസ്ഥർക്കൊപ്പം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സ്തുർഹ്യമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. മറ്റൊന്നും ആഗ്രഹിക്കാതെയാണ് അവരെല്ലാം ഇതിൽ പ്രവർത്തിച്ചത്. 

സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കുവാനാണ് ഇത്തരം വിമർശനങ്ങളെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. 

" സർക്കാർ വേറെ നമ്മൾ വേറെ എന്നൊരു വികാരം ജനിപ്പിക്കുക. ഇത്തരം കാര്യങ്ങളിൽകഴിയാവുന്ന അത്ര എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇനിയും ഈ കൂട്ടായ്മ തുടരുകയെന്നത് പ്രധാനമാണ്. ആപത്തൊഴിഞ്ഞില്ല. ഇപ്പോഴും പടരുന്ന അവസ്ഥയാണ് കാണുന്നത്. ഒന്നേ ഈ ഘട്ടത്തിൽ പറയാനുള്ളൂ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പങ്ക് വഹിക്കാനുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിപക്ഷ അംഗങ്ങൾ ധാരാളമായി പ്രതിരോധ രംഗത്ത് സജീവമാണ്. ആരേയും അകറ്റാനല്ലേ ഒന്നിക്കാനും ഒന്നിപ്പിക്കാനുമുള്ള വാക്കുകളാണ് ഇത്തരം ആളുകളിൽ നിന്നും നാട് പ്രതീക്ഷിക്കുന്നത്."

ആർടിപിസിആർ ടെസ്റ്റുകളെ പറ്റി

ആർടിപിസിആർ നടത്താൻ സർക്കാർ എതിരല്ല. ഒരു മഹാമാരിയെ അല്ലേ നാം നേരിടുന്നത് പരമാവധി ആളുകളെ എത്രയും വേഗം കണ്ടെത്തുക എന്നതാണ് പ്രധാനം. ക്വാറൻ്റീൻ ചെയ്യേണ്ടവരെ ക്വാറൻ്റീൻ ചെയ്ത് മികച്ച ചികിത്സ ഉറപ്പ് വരുത്തുകയാണ് വേണ്ടത്. ജനസാന്ദ്രത കണക്കിലെടുത്ത് വാർഡ് തലത്തിൽ വരെയുള്ള പരിശോധനാ നിരക്കുകൾ കണക്കിലെടുത്ത് സൂഷ്മമായി ഒരു കൊവിഡ് പ്രതിരോധനിലയാണ് കേരളം പിന്തുടർന്നത്. ഇന്നലെവരെ  3.09 കോടി പരിശോധനകളാണ് നടത്തിയത്. രോഗവ്യാപനമുള്ളിടത്ത് പരിശോധന എങ്ങനെയാണ് ? പത്തിരട്ടി പരിശോധനയാണ് നടത്തുന്നത് അത്തരം പ്രദേശങ്ങളിൽ. ഇവിടെ പടരുന്നത് ഡെൽറ്റ വൈറസാണ് എന്നതാണ് നാം കാണേണ്ടത്. അതിൻ്റെ അതിതീവ്ര വ്യാപന ശേഷി നമ്മൾ കാണണം. അങ്ങനെ വരുമ്പോൾ പരമാവധി പരിശോധന നടത്തുക എന്നത് പ്രധാനമാണ്. അതിനാണ് സർക്കാർ ഊന്നൽ നൽകിയത്. ആർടിപിസിആർ പരിശോധന സർക്കാർ ഒരിക്കലും കുറക്കില്ല. ആൻ്റിജൻ പരിശോധനയുടെ ഗുണം അരമണിക്കൂറിൽ ഫലമറിയാം എന്നതാണ്. എല്ലാ സർക്കാർ ആശുപത്രിയിലും പരിശോധനയ്ക്ക് സൗകര്യമുണ്ട്.  ആൻ്റിജൻ നെഗറ്റീവായാലും ഒരാൾക്ക് രോഗലക്ഷണമുണ്ടെങ്കിൽ അയാൾക്ക് ആർടിപിസിആർ നടത്തും. സമ്പർക്ക് പട്ടികയിലെ ആദ്യനിരക്കാർക്കെല്ലാം ആർടിപിസിആർ ആണ് നിർദേശിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!